08 May 2024 Wednesday

ഷൊർണ്ണൂരിലെ വൃദ്ധ സഹോദരിമാരുടെ മരണം കൊലപാതകം അറസ്റ്റിലായത് തൃത്താല ഞാങ്ങാട്ടിരി സ്വദേശി,കൃത്യം നടത്തിയത് മോഷണശ്രമത്തിനിടെ

ckmnews

ഷൊർണ്ണൂരിലെ വൃദ്ധ സഹോദരിമാരുടെ മരണം കൊലപാതകം


അറസ്റ്റിലായത് തൃത്താല ഞാങ്ങാട്ടിരി സ്വദേശി,കൃത്യം നടത്തിയത്  മോഷണശ്രമത്തിനിടെ


ഷൊർണൂർ കവളപ്പാറ നീലാമലക്കുന്നിൽ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ചത്‌ കൊലപാതകമെന്ന്‌ പൊലീസ്‌. സംഭവത്തിൽ തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടിൽ മണികണ്ഠനെ (48) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കവളപ്പാറ നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ എ ആർ പത്മിനി (74), എ ആർ തങ്കം (71) എന്നിവരാണ് മരിച്ചത്‌. സംഭവസ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മണികണ്ഠനെ വ്യാഴാഴ്‌ച പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു.   സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ.വ്യാഴാഴ്ച ഉച്ചയ്‌ക്ക് മണികണ്ഠൻ കൊലപാതകങ്ങൾ നടന്ന പത്മിനിയുടെ വീട്ടിലെത്തി.  പെയിന്റിങ് ജോലിക്ക് എത്തിയ മണികണ്ഠൻ പത്മിനിയുമായി പരിചയം പുതുക്കി. അകത്ത് കയറിയ പ്രതി പത്മിനിയുമായി സംസാരം തുടങ്ങി, ഇതിനിടയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇതുകണ്ട് പത്മിനി ബഹളംവച്ചു.മൽപിടിത്തത്തിൽ പത്മിനിയെ മർദിച്ചു മുറിവേൽപ്പിച്ചു.സമീപത്തെ വീട്ടിലായിരുന്ന തങ്കം ബഹളംകേട്ട്‌ ഓടിയെത്തി.സഹോദരിമാർ ചെറുക്കുന്നതിനിടെ മണികണ്ഠൻ ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് അടുക്കളയിലിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് ഊരി തീ കൊളത്തുകയായിരുന്നു.ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റതുമാണ് സഹോദരിമാരുടെ മരണകാരണമെന്ന് പാലക്കാട് എസ്‌പി ആർ ആനന്ദ് പറഞ്ഞു. പ്രതിയുടെ തലയിലും ദേഹത്തും മുറിവുണ്ട്‌.മണികണ്‌ഠൻ മോഷണം നടത്താനുറച്ചാണ്‌ എത്തിയത്‌. ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെത്തി. പ്രതിയെ ശനിയാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.  ഡിവൈഎസ്‌പി പി സി ഹരിദാസ്, ഷൊർണൂർ സിഐ പി സി ഷിജു, എസ്ഐ എസ് രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. മണികണ്ഠനെതിരെ തൃത്താല പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. വ്യാഴാഴ്ച പകൽ മൂന്നോടെയാണ് വൃദ്ധസഹോദരിമാരെ പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടത്.