അത്തം പിറന്നതോടെ ഓലക്കുടനിർമാണവുമായി ആനക്കര സ്വാദേശി ബാലകൃഷ്ണൻ
ആനക്കര : അത്തം പിറന്നതോടെ ഓലക്കുടനിർമാണത്തിൽ സജീവമായിരിക്കുകയാണ് ആനക്കര മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കൽ ബാലകൃഷ്ണൻ.പനയോലയും മുളയും ഉപയോഗിച്ചാണ് കുടനിർമാണം.
രണ്ടുദിവസം വേണ്ടിവരും ഒരു കുട പൂർത്തിയാകാൻ. മുളയും ഉണങ്ങിയ പനയോലയും പഴയതുപോലെ കിട്ടാനില്ല. ദൂരസ്ഥലങ്ങളിൽ നേരിട്ടുപോയി സംഘടിപ്പിക്കണം. അതിനാൽ ചെലവ് കഴിയുമ്പോൾ കാര്യമായ ലാഭം കിട്ടാറില്ലെന്നാണ് ബാലകൃഷ്ണൻ പറയുന്നു. കുടയുടെ വലിപ്പമനുസരിച്ച് 1000 മുതൽ 2000 രൂപവരെയാണ് വില. മുൻകൂട്ടി പറയുന്നതിനനുസരിച്ചു മാത്രമേ ഇത്തരം കുടകൾ നിർമിക്കൂ. തൃശ്ശൂർ മോഴിക്കുളത്തെ മനയിലേക്കാണ് ഇക്കുറി ആദ്യമുണ്ടാക്കുന്ന കുടകൾ പോവുന്നത്. വിവിധ സംഘടനകളും ക്ലബ്ബുകളും ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കുട ആവശ്യപ്പെട്ട് എത്താറുണ്ട്.
വള്ളുവനാട്ടിലെ ഭഗവതി ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് കോമരങ്ങൾക്കുള്ള തിത്തേരിക്കുടയും കുണ്ടൻകുടയും പൂക്കൊട്ടയും തൊപ്പിക്കുടയും ബാലൻ നിർമിച്ചുനൽകുന്നുണ്ട്.