കനത്ത മഴ തുടരുന്നു പൊന്നാനിയില്‍ കടലിന് കലിയടങ്ങിയില്ല വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലകളിൽ ഇരുനൂറോളം വീടുകൾ വെള്ളത്തിലായി
കനത്ത മഴ തുടരുന്നു പൊന്നാനിയില്‍ കടലിന് കലിയടങ്ങിയില്ല
വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലകളിൽ ഇരുനൂറോളം വീടുകൾ വെള്ളത്തിലായി
പൊന്നാനി: കനത്ത മഴ തുടരുന്ന പൊന്നാനിയില്‍ കടലിന് ഇപ്പോഴും കലിയടങ്ങിയില്ല.വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലകളിൽ ഇരുനൂറോളം വീടുകൾ വെള്ളത്തിലായി.പ്രദേശ വാസികളെല്ലാം കൂട്ടത്തോടെ ബന്ധുവീടുകളിലേക്കും, ക്യാമ്പുകളിലേക്കും കൂട്ടപലായനം ചെയ്യുകയാണ്.പത്തുമുറി, തണ്ണിത്തുറ എന്നിവിടങ്ങളിൽനിന്നായി ബന്ധുവീടുകളിലേക്ക് നൂറോളം കുടുംബങ്ങളാണ് മാറിയത്.പലകുടുംബങ്ങളും സമീപത്തെ വെള്ളംകയറാത്ത വീടുകളിലേക്ക് കുട്ടികളെ മാറ്റിപ്പാർപ്പിച്ചശേഷം മറ്റുവഴികളില്ലാത്തതിനാൽ വെള്ളക്കെട്ടിലായ വീടുകളിൽ കഴിയുന്നുമുണ്ട്.പല വീടുകളിൽ നിന്നുമായി ആയിരത്തോളം തേങ്ങയും,താറാവുകളും, കോഴികളും വെള്ളത്തിൽ ഒലിച്ചു പോയി. കഴിഞ്ഞദിവസം രാത്രിയിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് അമ്പത് മോട്ടോറുകളും നശിച്ചു.പത്തുമുറി വാർഡ് മെമ്പർ എം.എസ്. മുസ്‌തഫ ഉൾപ്പെടെ പത്തോളം പേർക്ക് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റിട്ടുമുണ്ട്. വീടുകൾ വെള്ളത്തിലായതിനാൽ ഈ മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്.വെളിയങ്കോട് തണ്ണിത്തുറയിൽ ഹാജ്യാരകത്ത് അബൂബക്കറിന്റെ ഇരുനിലവീട് പൂർണമായും കടലിലേക്ക് നിലംപൊത്തി.നിരവധി വീടുകള്‍ പ്രദേശത്ത് തകര്‍ച്ചാഭീഷണിയിലാണ്.