പൊന്നാനി തീരദേശ മേഖലയിലെ മൂന്ന് സ്ക്കൂളുകളിൽ ശനിയാഴ്ച മുതൽ രാവിലെ പ്രഭാതഭക്ഷണം നൽകും
പൊന്നാനി: നഗരസഭ പരിധിയിൽ തീരദേശത്തെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം ഇനി സ്കൂളിലൊരുക്കും. പോഷകാഹാരകുറവ് പരിഹരിക്കൽ, ഹാജർ നില ഉയർത്തൽ, കൊഴിഞ്ഞു പോക്ക് തടയൽ, തൊഴിലെടുക്കുന്ന അമ്മമാരുടെ അധ്വാനഭാരം ലഘൂകരിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് പൊന്നാനി നഗരസഭ ‘ഫുഡ് മോർണിങ്ങ് ’ എന്ന പേരിലുള്ള നൂതന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
ആദ്യഘട്ടത്തിൽ തീരദേശത്തെ അഴീക്കൽ സ്കൂൾ, ടൗൺ സ്കൂൾ, പുതുപൊന്നാനി ഫിഷറീസ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുക. പൊന്നാനി കിച്ചൺ കുടുംബശ്രീ യൂനിറ്റിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. പുട്ട് കടലക്കറി, അപ്പം മുട്ടക്കറി, പൂരി കിഴങ് കറി, ഇഡ്ഡലി സാമ്പാർ ചട്നി, നൂൽപ്പുട്ട് എന്നിവയാണ് വിഭവങ്ങൾ.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച 9.30 ന് പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്കൂൾ അങ്കണത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് ടൗൺ ജി.എം.എൽ.പി സ്കൂളിന് നഗരസഭ നിർമിച്ച് നൽകിയ അടുക്കള കെട്ടിടം എ.ഇ.ഒ ടി.എസ്. ഷോജ ഉദ്ഘാടനം ചെയ്യും. അഴീക്കൽ ഫിഷറീസ് സ്കൂളിലും ഫുഡ്മോണിങ് പദ്ധതി ഉദ്ഘാടനം നടക്കും.