26 April 2024 Friday

മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്

ckmnews

മകന്റെ പ്രണയ പങ്കാളിയായ യുവാവ് ഒരുകോടി രൂപയോളം തട്ടിയെടുത്തെന്ന് പിതാവിന്റെ പരാതി


കടവല്ലൂര്‍ സ്വദേശിയായ വിമുക്തഭടനാണ് മകന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെതിരേ പോലീസില്‍ തട്ടിപ്പിന് പരാതി നല്‍കിയത്


ചങ്ങരംകുളം :വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ ശ്രുതി എന്ന വാടകവീട്ടില്‍ താമസിക്കുന്ന നിഷാന്തി (30 )നെതിരേയാണ് പരാതി. സൗഹൃദത്തിലൂടെ മകനുമായി ബന്ധം സ്ഥാപിച്ച യുവാവ് വ്യാജപ്രചാരണങ്ങളിലൂടെ മകനെ പ്രണയത്തില്‍ കുടുക്കുകയായിരുന്നു. പലതവണയായി പണവും കാറും സ്വര്‍ണാഭരണങ്ങളും അടക്കം തട്ടിയെടുത്തു. എന്നിങ്ങനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഓഫീസര്‍ യു.കെ. ഷാജഹാന് നല്‍കിയ പരാതിയില്‍ പിതാവ് പറയുന്നത്.


ബിരുദധാരിയായ മകനുമായി 2017ല്‍ ഓണ്‍െലെന്‍ ചാറ്റ് വഴിയാണ് നിഷാന്ത് പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയമാകുകയായിരുന്നു. സമ്പന്ന നായര്‍കുടുംബത്തിലെ അംഗമാണ്, അച്ഛന്‍ വിദേശത്താണ്, അമ്മ കോളജ് പ്രഫസറാണ് എന്നൊക്കെയാണ് യുവാവ് മകനെ പറഞ്ഞു വിശ്വസിപ്പിച്ചത്. രണ്ട് സഹോദരിമാരില്‍ ഒരു സഹോദരിയുടെ ഭര്‍ത്താവ് ഡോക്ടറും മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഗള്‍ഫിലുമാണെന്നും വിശ്വസിപ്പിച്ചു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വാടകവീട്ടിലാണ് താമസമെന്നും തന്റെ സ്വവര്‍ഗബന്ധം അറിഞ്ഞപ്പോള്‍ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു എന്നുമാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന്, മറ്റുള്ളവരുടെ സ്നേഹം ലഭിക്കാതെ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞ് വൈകാരികമായി മകന്റെ മനസ് കീഴടക്കുകയായിരുന്നു എന്നും വിമുക്തഭടന്‍ പറയുന്നു.ഇതെല്ലാം വിശ്വസിച്ച മകന്‍ യുവാവിനെ പൂര്‍ണമായും വിശ്വസിച്ചെന്നും ഇയാളുമൊത്ത് ഒട്ടേറെത്തവണ കരിക്കാടുള്ള തന്റെ വീട്ടില്‍ വന്നു താമസിച്ചു എന്നും പിതാവ് പറഞ്ഞു. ഇതിനിടെ യൂറോപ്പില്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പി.എച്ച്‌.ഡിക്ക് പ്രവേശനം ലഭിച്ച്‌ മകന്‍ വിദേശത്തുപോയി. ഈ സമയത്ത് കോവിഡ് ബാധിച്ച്‌ ഒരു കിഡ്നി പ്രവര്‍ത്തനരഹിതമാണന്നും ഡയാലിസിസിന് പണം വേണമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി യുവാവ് പണം തട്ടിയെടുത്തത്.ഏക മകന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും പണം നല്‍കിയത്. പണം നല്‍കിയതിനു രേഖകളുണ്ട്. കൂടാതെ 2019 ല്‍ ആശുപത്രിയാത്രയ്ക്കെന്നു പറഞ്ഞ്, വിമുക്തഭടന്റെ പേരില്‍ വടക്കാഞ്ചേരി ആര്‍.ടി.ഒ. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ബെലനോ കാറും യുവാവ് കൈവശപ്പെടുത്തി. ഉടന്‍ മടക്കിക്കൊണ്ടുവരാമെന്നു പറഞ്ഞ് കൊണ്ടുപോയ കാര്‍ പിന്നീടിതുവരെ കണ്ടിട്ടില്ല. വീട്ടില്‍വന്ന സമയങ്ങളില്‍ പണയം വയ്ക്കാനായി അഞ്ച് പവന്റെ മാലയും യുവാവ് കൈവശപ്പെടുത്തി. ഇതു കൂടാതെ മകളുടെ രണ്ടു മാല ഇയാള്‍ വീട്ടില്‍നിന്നു മോഷ്ടിച്ചതായും പിതാവ് പരാതിയില്‍ പറയുന്നു.ഇപ്പോള്‍ വീണ്ടും പണം ചോദിച്ച്‌ യുവാവ് ഭീഷണിപ്പെടുത്താനും ആരംഭിച്ചു. പണം നല്‍കാതായപ്പോള്‍ വീടുകയറി ആക്രമിച്ച്‌ ഭാര്യയെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിമുക്തഭടന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.