ജില്ലാ അതിര്‍ത്തി കടക്കാന്‍ ഇനി ആരോഗ്യ പരിശോധനയും നടത്തണം
കടവല്ലൂര്‍:ജില്ലാ അതിർത്തി കടക്കാന്‍ ഇനി ആരോഗ്യ പ്രവർത്തകരുടെ പരിശോധനയും.തൃശ്ശൂർ - മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിലാണ് ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നത്.റെഡ് സോൺ ആയ മലപ്പുറം ജില്ലയിൽ നിന്നും അത്യാവശ്യ കാര്യങ്ങൾക്കായി തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെയാണ് തെർമൽ സ്കാനർ വച്ച് പനി പരിശോധിക്കുന്നത്.മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും അതിർത്തി കടന്നു വരുന്നവരെ പരിശോധിച്ചതിന് ശേഷമേ തൃശൂർ ജില്ലയിലേക്ക് കടത്തി വിടുകയുള്ളൂ എന്ന് പെരുമ്പിലാവ് പി എച്ച് സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ജിജ പറഞ്ഞു.സി എച്ച് സി സൂപ്രണ്ടും , ഹെൽത്ത് സൂപ്പർവൈസർ മാരും അതിർത്തിയിൽ പരിശോധന നടത്തി ഡിഎംഒ നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.24 മണിക്കൂറും വാഹന പരിശോധന നടത്തുന്ന പോലീസിനോടെപ്പമാണ് ആരോഗ്യപ്രവർത്തകരും പരിശോധനകൾ നടത്തുന്നത്.തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥരും കുന്നംകുളം സ്റ്റേഷനിലെ പോലീസുമാണ് 24 മണിക്കൂറും തൃശ്ശൂർ - മലപ്പുറം ജില്ല അതിർത്തിയായ കടവല്ലൂരിൽ പരിശോധന നടത്തുന്നത്.