പൊന്നാനിയിൽ വാറ്റ് ഉപകരണങ്ങളും 200 ലിറ്റർ വാഷും എക്സൈസ് പിടികൂടി
പൊന്നാനി:പൊന്നാനിയില്‍ വാറ്റ് ഉപകരണങ്ങളും 200 ലിറ്റര്‍ വാഷും എക്സൈസ് സംഘം പിടികൂടി.കോവിഡ് ലോക് ഡൗൺ നെ തുടർന്ന് സംസ്ഥാനത്ത് ബീവറേജസ് ഔട്ട് ലെറ്റുകളും, ബാറുകളും, കള്ളുഷാപ്പുകളും അടച്ച സാഹചര്യത്തിൽ വ്യാജ മദ്യം നിർമ്മിക്കാൻ സാധ്യതയുള്ളതിനാൽ എക്സൈസ് ഷാഡോ പാർട്ടി താലൂക്കിലെ വിവിധ ഉൾപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊന്നാനി ഈഴുവത്തിരുത്തി വില്ലേജില്‍ താമസിക്കുന്ന ചെറുവായ്ക്കര ദേശത്ത് കോലോത്ത് വളപ്പിൽ വീട്ടിൽ കുമാരന്റെ മകൻ ബാലകൃഷ്ണൻ(53) പിടിയിലായത്.ഇയാള്‍ ചാരായം വാറ്റുന്നതിനായി തയ്യാറെടുപ്പുകൾ നടത്തുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള വിറക് പുരയിൽ നിന്നും 200 ലിറ്റർ നീല പ്ലാസ്റ്റിക്ക് ബാരലിൽ സൂക്ഷിച്ച നിലയിൽ 200 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളും പൊന്നാനി എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.എഫ് സുരേഷിൻ്റെ നിർദ്ദേശത്തെ തുടർന്ന് പ്രിവൻ്റീവ് ഓഫീസർ ശ്രീ. പി. എം. ഫസലുറഹ്മാൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ടി. മൊയ്തീൻ കോയ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു എൻ, വിനേഷ് എം.സി, കണ്ണൻ എസ്., രഞ്ജിത്ത് എ.കെ.,കണ്ണൻ എ.വി. ,കെ.ഗണേശൻ എന്നിവർ പങ്കെടുത്തു.പ്രതിയെ പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.