30 April 2024 Tuesday

ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക ദിനം

ckmnews



നമ്മുടെ സംസ്‌കാരത്തിന്റെയും വളർച്ചയുടേയും അടയാളങ്ങളാണ് നമ്മുടെ പൈതൃക സ്മാരകങ്ങൾ. ഭൂതകാലവുമായുള്ള ആ കണ്ണിചേരലുകൾ ഭാവിയിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജദായകങ്ങളാണ്. ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള ബന്ധം പോലെ തന്നെയാണ് ജനതയ്ക്ക് അവരുടെ പൈതൃകവുമായുള്ള ബന്ധം. അതുകൊണ്ടു തന്നെ നമ്മുടെ പൈതൃകം സംരക്ഷിക്കാനുള്ള കൂട്ടായ പ്രയത്‌നങ്ങൾ നമ്മുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരമായും സൗന്ദര്യാത്മകവും പ്രചോദനാത്മകവുമായ പൈതൃകത്തിലേക്കുള്ള ഒരു കണ്ണിചേരലാണ്. ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലാണത്. മനുഷ്യവളർച്ചയുടേയും വികാസത്തിന്റേയും അടയാളങ്ങളാണ് ഓരോ പൈതൃക ഇടങ്ങളും.

ഇൻർനാഷണൽ കൗൺസിൽ ഓൺ മോണിമെന്റ്‌സ് ആന്റ് സൈറ്റ്‌സ് 1982-ലാണ് ലോക പൈതൃകദിനമെന്ന ആശയം അവതരിപ്പിച്ചത്. 1983 ൽ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നൽകിയതിനെ തുടർന്നാണ് ഏപ്രിൽ 18 ലോക പൈതൃകദിനമായി ആഘോഷിച്ചു തുടങ്ങിയത്. ചരിത്ര സ്മാരകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

2024 ഏപ്രിൽ വരെ 168 രാജ്യങ്ങളിലായി 1199 പൈതൃക സ്ഥലങ്ങളാണ് യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള 42 പൈതൃകയിടങ്ങളും ഈ പട്ടികയിലുണ്ട്. 59 ഇടങ്ങളുമായി ഇറ്റലിയാണ് പൈതൃകയിടങ്ങളിൽ ഒന്നാം സ്ഥാനത്ത്, 57 ഇടങ്ങളുമായി ചൈന രണ്ടാം സ്ഥാനത്തും 52 ഇടങ്ങൾ വീതമുള്ള ഫ്രാൻസും ജർമ്മനിയുമാണ് മൂന്നാം സ്ഥാനത്തുമുണ്ട്.

വെനീസിലെ കനാലുകളും ചൈനയിലെ ടെറാകോട്ട സൈന്യവും ജോർദാനിലെ പെട്രയും മായൻ സംസ്‌കാരത്തിന്റെ ശേഷിപ്പായ മെക്‌സിക്കോയിലെ ചിച്ചൻ ഇസ്തയും ചൈനയിലെ ഷാൻ ജയന്റ് ബുദ്ധയും തുടങ്ങി ആശ്ചര്യം ജനിപ്പിക്കുന്ന എത്രയോ പൈതൃക ഇടങ്ങളാണ് ലോകത്തുള്ളത്. ‘വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക’ എന്നതാണ് 2024-ലെ ലോക പൈതൃക ദിനത്തിന്റെ പ്രമേയം.

ഇന്ത്യയിൽ അജന്ത – എല്ലോറ ഗുഹകളും താജ്മഹലും ഖജുരാഹോയും സാഞ്ചിയിലെ ബുദ്ധസ്തൂപങ്ങളുമെല്ലാം പൈതൃകത്തിന്റെ ശേഷിപ്പുകളായി വിസ്മയം ജനിപ്പിച്ചുകൊണ്ട് തുടരുന്നു. വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റിനും ഭൂകമ്പത്തിനും തകർക്കാനായിട്ടില്ലെങ്കിലും വർഗീയതയുടെ വിഷബീജങ്ങൾ ഇന്ന് നമ്മുടെ പല പൈതൃകസ്മാരകങ്ങൾക്കും ഭീഷണി ഉയർത്തിത്തുടങ്ങിയിട്ടുണ്ടെന്നതാണ് സത്യം.