30 April 2024 Tuesday

'പത്ത് വർഷം കണ്ടത് ട്രെയിലർ; ഇനിയാണ് യഥാര്‍ത്ഥ വികസനം; നരേന്ദ്ര മോദി

ckmnews



കുന്നംകുളം (തൃശൂർ): പത്ത് വര്‍ഷം കണ്ടത് എൻഡിഎ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയാണ് യഥാർത്ഥ വികസനകുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂര്‍ കുന്നംകുളത്ത് എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.

‘‘പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യര്‍ത്ഥന.മഹാമാരികളുടെ വാക്‌സിനുകള്‍ നമ്മള്‍ സ്വയം നിര്‍മിച്ചു, വിദേശത്ത് പ്രശ്‌നങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുന്നു. മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം കണ്ട് നിങ്ങള്‍ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാല്‍ ഇതുവരെ നിങ്ങള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. വരുംവര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ കാണാന്‍ പോകുന്നത്’’- മോദി പറഞ്ഞു.

പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്തര്‍ദേശീയവത്കരിക്കും. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഇതിനായുള്ള സർവേ ആരംഭിക്കും. എക്‌സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകള്‍ വെച്ചുനല്‍കും.


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ കടന്നാക്രമിക്കാനും പ്രധാനമന്ത്രി തയാറായി. സിപിഎം. സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു. കരുന്നൂർ ബാങ്ക് കൊള്ളയിൽ മുഖ്യമന്ത്രി നുണ പറയുകയാണ്. പണം നഷ്ടമായവർക്ക് അത് തിരികെ നൽകുമെന്ന് കഴിഞ്ഞ മൂന്ന് വർഷമായി മുഖ്യമന്ത്രി പറയുകയാണ്. എത്ര പേരാണ് ബുദ്ധിമുട്ടുന്നത്. പെൺകുട്ടികളുടെ കല്യാണം വരെ മുടങ്ങുന്നു. പാവങ്ങളുടെ പണം തിരികെ ലഭിക്കാൻ എൻഡിഎ സർക്കാർ ഏതറ്റം വരെയും പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂർ വിഷയത്തില്‍ രാഹുൽ ഗാന്ധി എന്തെങ്കിലും പറയുന്നുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു.

ജൽ ജീവൻ മിഷൻ പദ്ധതിക്ക് കേരളത്തിൽ വേഗതയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. എൻ ഡി എ അധികാരത്തിലെത്തിയാൽ കേരളത്തിലെ ഓരോ വീട്ടിലും വെള്ളമെത്തും. എൻ ഡി എ രാജ്യം മുന്നോട്ടു കൊണ്ടു പോകുമ്പോൾ കേരളം പിന്നോട്ടു പോകുകയാണ്. ഇത് ഇടതിന്റെ സ്വഭാവമാണ്, അവർ ഭരിച്ചിരുന്ന സ്ഥലങ്ങളെല്ലാം പിന്നോട്ടായി. കേരളവും ആ വഴിക്കാണ്. ദേശീയ പാത വികസനം പോലും വൈകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.