06 May 2024 Monday

ഒഴുക്ക് നിലച്ച് പാട്ടിന്റെ പാലാഴി:സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന് വിട

ckmnews


കോഴിക്കോട്:സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.


പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി 1963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. മാതമംഗലം ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽനിന്നു ഗാനഭൂഷണം പാസായിട്ടുണ്ട്. മാതമംഗലം സ്‌കൂളിലും നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും സംഗീതാധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.

കൈതപ്രം വിശ്വനാഥൻ

ജയരാജ് ചിത്രമായ ‘ദേശാടന’ത്തിൽ സംഗീതസംവിധാനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹായിയായി ആണ് സിനിമാ പ്രവേശം. ജ.രാജിന്റെ തന്നെ ചിത്രമായ ‘കണ്ണകി’യിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധായകനായത്

കൈതപ്രം വിശ്വനാഥൻ

കണ്ണകി, തിളക്കം, എകാന്തം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (കണ്ണകി) ലഭിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ, ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ... (കണ്ണകി), കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം), നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട് (തിളക്കം,) ആടെടീ ആടാടെടീ ആലിലക്കിളിയേ (ഉള്ളം) തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങൾ.


ഭാര്യ:ഗൗരിക്കുട്ടി. മക്കൾ: അദിതി, നർമദ, കേശവ്.