ഹോം ഗാർഡിന് മർദ്ദനം: ഹൈക്കോടതി സീനിയർ അഭിഭാഷകർക്ക് ഒരു ദിവസം തടവും 20250 രൂപ പിഴയും .
ഹോം ഗാർഡിന് മർദ്ദനം: ഹൈക്കോടതി സീനിയർ അഭിഭാഷകർക്ക് ഒരു ദിവസം തടവും 20250 രൂപ പിഴയും .
വടക്കാഞ്ചേരി:വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ ഹോംഗാർഡ് ഫ്രാൻസിസിനെ ഡ്യൂട്ടിക്കിടയിൽ മർദ്ദിക്കുകയും യൂണീഫോം വലിച്ചു കീറുകയും ചെയ്ത കേസിൽ ഹൈക്കോടതി സീനിയർ അഭിഭാഷകരായ പ്രതികൾക്ക് ഒരു ദിവസം തടവും 20250 രൂപ പിഴയും വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഇ.വി.റാഫേൽ ശിക്ഷ വിധിച്ചു.ഹൈക്കോടതി സീനിയർ അഭിഭാഷകരായ കൂർക്കഞ്ചേരി പള്ളത്ത് വീട്ടിൽ ചന്ദ്രൻ മകൻ അജീഷ്, ടിയാൻ്റെ പിതാവ് ചന്ദ്രൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.2013 ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാൻസിസ് മറ്റു വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാക്കിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഹോം ഗാർഡിനോട് കയർത്ത് സംസാരിക്കുകയും യൂണീഫോം വലിച്ചു കീറുകയും നെയിംബോർഡ് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥൻ്റെ കൃത്യനിർവ്വഹണത്തിന് തടസം സൃഷ്ടിക്കുകയും ദേഹോപദവം ഏൽപ്പിക്കുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.എസ്.ഐ. സിന്ധുവായിരുന്നു അന്വഷണ ഉദ്യാഗസ്ഥ .
പോസിക്യൂഷനു വേണ്ടി ടി.കെ. മനോജ് ഹാജരായി.പ്രതികൾ മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി, പട്ടികവർഗ കമ്മീഷൻ, പോലീസ് കംപ്ലയിൻ്റ് അതോറിറ്റി എന്നിവയിൽ പരാതി നൽകിയെങ്കിലും അതെല്ലാം തള്ളിയിരുന്നു. സി.ആർ.പി.എഫ് ഉദ്യാഗസ്ഥനായിരുന്ന ഫ്രാൻസിസ് ഉന്നത ബഹുമതികൾ നേടിയതിന് ശേഷമാണ് ഹോം ഗാർഡായി വടക്കാഞ്ചേരിയിൽ ജോലിയിൽ പ്രവേശിച്ചത്.