06 May 2024 Monday

ശിവ​ഗിരി മഠം മുൻ മേധാവി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

ckmnews

തിരുവനന്തപുരം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് മുൻ പ്രസിഡൻ്റും  മഠാധിപതിയുമായിരുന്ന സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു. പ്രകാശാനന്ദ. വർക്കല ശിവഗിരി മഠത്തിൻ്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു പ്രകാശാനന്ദ. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശിവഗിരി മഠമാണ് മരണവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് സ്വാമി പ്രകാശാനന്ദയെ സമാധിയിരുത്തും. 

ഗുരുദേവ ദർശനങ്ങളിൽ ആകൃഷ്ടനായി തൻ്റെ 23-ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരി മഠത്തിലെത്തിയത്. ശ്രീനാരായണ ഗുരുവിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ച് പിൻക്കാലത്ത് മഠാധിപതിയായി തീർന്ന സ്വാമി ശങ്കരാനന്ദയ്ക്ക് കീഴിലായിരുന്നു പ്രകാശാനന്ദയുടെ വൈദിക പഠനം. കൊല്ലം പുറവന്തൂരാണ് അദ്ദേഹത്തിൻ്റഫെ ജന്മദേശം. 

ശിവഗിരി മഠത്തിൻ്റെ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ പല വിവാദങ്ങളിലും കേന്ദ്രസ്ഥാനത്ത് സ്വാമി പ്രകാശാനന്ദയുണ്ടായിരുന്നു. 1995-ൽ എസ്എൻഡിപിയുടെ സഹായത്തോടെ ഒരു വിഭാഗം സ്വാമിമാർ മഠത്തിൻ്റെ ഭരണം പിടിക്കാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തമായി ചെറുക്കാൻ മുന്നിട്ടിറങ്ങിയത് സ്വാമി പ്രകാശാനന്ദയാണ്. 

ഭരണത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ വർക്കല ശിവഗിരി ആശ്രമത്തിൽ പൊലീസ് നടപടിയുണ്ടാവാൻ വരെ കാരണമായെങ്കിലും വിമതനീക്കത്തെ പ്രകാശനന്ദ ചെറുത്തു. തീരുമാനങ്ങളെടുക്കാനും എതു പ്രതിസന്ധിയിലും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയായിരുന്നു പ്രകാശാനന്ദയുടെ രീതി. ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങളെ ശക്തമായി പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രകാശാനന്ദ വർക്കല ശിവഗിരി മഠത്തെ ഒരു ആഗോള ആത്മീയ കേന്ദ്രമാക്കി വളർത്തിയെടുക്കുകയും ചെയ്തു. നീണ്ട ഒൻപത് വർഷക്കാലം മൗനവ്രതത്തിൽ ഇരുന്നു കൊണ്ട് തൻ്റെ ഇച്ഛാശക്തിയെന്തെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ശ്രീലങ്കൻ പ്രധാനമന്ത്രി അടക്കമുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ മഠത്തിൽ എത്തിക്കുക വഴി നാരായണ​ഗുരു മഠത്തെ ആ​ഗോള പ്രശസ്തിയിൽഎത്തിക്കാൻ പ്രകാശാനന്ദയ്ക്ക് സാധിച്ചിരുന്നു.