എടപ്പാള്‍ മേല്‍പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം മരണം രണ്ടായി ' ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ബസിലെ യാത്രക്കാരനും മരിച്ചു
എടപ്പാള്‍ മേല്‍പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ച് അപകടം
മരണം രണ്ടായി ' ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ബസിലെ യാത്രക്കാരനും മരിച്ചു
സംസ്ഥാന പാതയില്‍ എടപ്പാള്‍ മേല്‍പാലത്ത് മുകളില്‍ കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ കൂടിയായ തിരുവനന്തപുരം ആന്തിയൂർ സ്വദേശി സുകുമാരൻ (60)ആണ് വ്യാഴാഴ്ച വൈകിയിട്ട് നാല്മണിയോടെ മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് എടപ്പാൾ മേൽപാലത്തിന് മുകളിൽ അപകടം നടന്നത്.അപകടത്തിൽ പാലക്കാട് പുതുശ്ശേരി സ്വദേശിയും ഗുഡ്സ് വാഹനത്തിലെ ഡ്രൈവറുമായ 50 വയസുള്ള വെള്ളംകുളം വീട്ടിൽ രാജേന്ദ്രൻ തൽക്ഷണം മരിച്ചിരുന്നു.തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് കൊറിയര്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് വാനിൽ ഇടിച്ച് കയറുകയായിരുന്നു.രണ്ടര മണിക്കൂറോളം വാഹനത്തിന് ഉള്ളില്‍ കുടുങ്ങി കിടന്ന രാജേന്ദ്രന്റെ മൃതദേഹം ചങ്ങരംകുളം പോലീസും,പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് വാഹനം നീക്കം ചെയ്താണ് പുറത്തെടുത്തത്.തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായും ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.കോഴിക്കോട് മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ച സുകുമാരന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.അപകടത്തിൽ കെഎസ്ആര്‍ടിസിയിലെ യാത്രക്കാരായ 10ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.