08 May 2024 Wednesday

തിരക്കേറിയ റോഡിൽ അപകടത്തിലേക്കു നടന്ന കുഞ്ഞ്; രക്ഷകരായത് പൊന്നാനി സ്വദേശികൾ

ckmnews


പൊന്നാനി ∙ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടക്കുന്ന ഒരു പിഞ്ചുകുഞ്ഞ്. കാറും ലോറിയും ഉൾപ്പെടെ പായുന്ന റോഡിലേക്ക് ഏതു നിമിഷവും ആ കുരുന്ന് നടന്നു കയറിയേക്കുമെന്ന നെഞ്ചിടിപ്പോടെ ആ ദൃശ്യം കാണുമ്പോൾ, സിനിമാ സീനുകളെപ്പോലും വെല്ലുന്ന നാടകീയതോടെ സ്ലോമോഷനിൽ റിവേഴ്സ് വരുന്ന ഒരു കാർ. അതിൽനിന്ന് അതിവേഗം പുറത്തിറങ്ങുന്ന ഒരു യുവാവ് റോഡിലേക്കു പ്രവേശിക്കാനായുന്ന കുഞ്ഞിനെ ഇരുകൈ കൊണ്ടും കോരിയെടുക്കുന്നു. എന്നിട്ട് റോഡരികിലെ വീട്ടിലേക്കു നടക്കുമ്പോൾ, ദൃശ്യങ്ങൾ കണ്ടിരിക്കുന്നവർക്ക് എന്തെന്നില്ലാത്ത ആശ്വാസം.ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ആ സിസിടിവി ദൃശ്യം നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ചാനലുകൾ അതു വാർത്തയാക്കുക കൂടി ചെയ്തതോടെ ആ ദൃശ്യങ്ങൾ വൻതോതിൽ ആളുകളിലേക്കെത്തി. അപ്പോഴും എല്ലാവരും ചോദിച്ച ചോദ്യം, ആ കുരുന്നിന്റെ രക്ഷകനായി അവതരിച്ച യുവാവ് ആര് എന്നതായിരുന്നു. അതിനുള്ള ഉത്തരം മലപ്പുറം ജില്ലയിലെ പൊന്നാനിയിലുണ്ട്. ദൃശ്യങ്ങൾ കണ്ടവർ ഒരുമിച്ചു തിരയുന്ന ആ ചെറുപ്പക്കാരൻ, പൊന്നാനി സ്വദേശി മുസീറാണ്. ദൃശ്യങ്ങളിലുള്ളത് മുസീർ മാത്രമാണെങ്കിലും, ആ കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുപിടിക്കാൻ മുസീറിനൊപ്പം നിന്ന കരങ്ങൾ വേറെയുമുണ്ട്. അത് ദൃശ്യങ്ങളില്ലെന്നു മാത്രം.ഗൾഫിൽ ജോലി ചെയ്യുന്ന മുസീർ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനായാണ് അവധിക്കു നാട്ടിലെത്തിയത്. ഉമ്മയ്ക്കും അമ്മാവന്റെ മകൻ മുഹമ്മദ് അജ്മലിനും സുഹൃത്തുക്കളായ യൂസഫിനും നസറുദ്ദീനും ഒപ്പമാണ് മുസീർ ആശുപത്രിയിലേക്കു പോയത്. അവിടെനിന്ന് തിരികെ പൊന്നാനിയിലേക്കു വരുംവഴി, കൊപ്പം വളാഞ്ചേരി പാതയിലെ ഒന്നാന്തിപടിയിലാണ് നമ്മളെല്ലാം ഹൃദയമുലഞ്ഞു കണ്ടിരുന്നുപോയ ആ സംഭവമുണ്ടായത്. ഒരു വയസ്സുകാരനായ റിബാൻ എന്ന കുഞ്ഞാണ്, ഉമ്മ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പുറത്തിറങ്ങിപ്പോയത്.റോഡരികിൽ അപകടത്തിലേക്കു കാലെടുത്തു വയ്ക്കാനാഞ്ഞു നിന്ന കുഞ്ഞിനെ ആദ്യം കണ്ട മുഹമ്മദ് അജ്മലിന്റെ വാക്കുകളിലൂടെ:


‘‘ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാനാണ് ഞങ്ങൾ പോയത്. ഞാനും അമ്മായിയും ആ ദൃശ്യങ്ങളിൽ കാണുന്ന മുസീറും പിന്നെ രണ്ടു സുഹ‍ൃത്തുക്കളുമൊത്ത് കാറിലായിരുന്നു യാത്ര. പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ ഞാനാണ് വണ്ടിയോടിച്ചിരുന്നത്. അതിനിടെയാണ് കൊപ്പത്തിനു സമീപത്തുവച്ച് ഒരു ചെറിയ കുഞ്ഞ് റോഡരികിയിൽ നിൽക്കുന്നതു കണ്ടത്.


ആ സ്ഥലം ഇപ്പോൾ എന്റെ മനസ്സിൽ‌ കൃത്യമായിട്ടില്ല. കുഞ്ഞിനെ കണ്ടെങ്കിലും പെട്ടെന്നു വണ്ടി നിർത്താനായില്ല. അൽപം മുന്നോട്ടു മാറി വണ്ടി നിർത്തിയ ശേഷം ഞങ്ങൾ റിവേഴ്സ് എടുത്തു തിരികെ വരികയായിരുന്നു. അപ്പോഴേക്കും പിന്നിലിരുന്ന മുസീർ ചാടിയിറങ്ങി കുഞ്ഞിനെ എടുത്തു. പിന്നിലിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളും പുറത്തിറങ്ങി. കുഞ്ഞിനെ വീട്ടിലുണ്ടായിരുന്ന ഉമ്മയെ ഏൽപിച്ച് ഞങ്ങൾ യാത്ര തുടർന്നു. സംഭവം നടന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഈ ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം ആ കുഞ്ഞിന്റെ വീട്ടിൽനിന്ന് വിളിച്ചിരുന്നു. കുവൈത്തിലുള്ള പിതാവാണ് വിളിച്ചത്. കുഞ്ഞിനെ രക്ഷിച്ചതിനു നന്ദി പറ‍ഞ്ഞ അദ്ദേഹം, ഉടൻ നാട്ടിൽ വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും അറിയിച്ചിട്ടുണ്ട്.’ – അജ്മൽ പറഞ്ഞു