പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ ചതിക്കുഴിയൊരുക്കി ജൽ ജീവൻ മിഷൻ.
പൊന്നാനി: ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന വാട്ടർ അതോറിറ്റിയുടെയും കരാറുകാരുടെയും വാഗ്ദാനം ഇതുവരെ നടപ്പായില്ല. പ്രതിഷേധത്തെത്തുടർന്ന് ദിവസങ്ങളോളം റോഡ് പൊളിക്കൽ നിർത്തിവെച്ചെങ്കിലും പൈപ്പിടാനായി റോഡ് പൊളി തുടർന്നതോടെയാണ് വീണ്ടും ദുരിതമാരംഭിച്ചത്. കുഴികളിൽ വെള്ളം നിറഞ്ഞ് ബൈക്കുകൾ വീണ് പരിക്കേൽക്കുന്നതും വലിയ വാഹനങ്ങൾ കുഴികളിലെ മണ്ണിൽ താഴുന്നതും പതിവാണ്. ഇതുമൂലം മണിക്കൂറുകളോളമാണ് മേഖലയിൽ ഗതാഗത സ്തംഭനമുണ്ടാകുന്നത്. കൂടാതെ റോഡിന്റെ ഒരുവശത്ത് കൂടി മാത്രമെ ഇപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നുള്ളൂ.
കൂടാതെ പൊടിശല്യം മൂലം സമീപത്തെ കച്ചവട സ്ഥാപനങ്ങളും ദുരിതത്തിലാണ്. കടകളിൽ മാസ്ക് ധരിച്ച് ഇരിക്കേണ്ട സ്ഥിതിയിലാണ്. കടകളിലെ സാധനങ്ങൾ പൊടിപിടിച്ച് നശിക്കുന്നുമുണ്ട്. കുഴിയെടുക്കുന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപണികൾ നടത്തുമെന്നാണ് വാട്ടർ അതോറിറ്റിയും കരാറുകാരും പറയുന്നതെങ്കിലും ഇതെല്ലാം വൈകുകയാണ്.