09 May 2024 Thursday

ഓണം: വിലക്കയറ്റം തടഞ്ഞുനിർത്തി കൃഷി വകുപ്പിന്റെ ഓണ വിപണികൾ

ckmnews

ഓണം: വിലക്കയറ്റം തടഞ്ഞുനിർത്തി കൃഷി വകുപ്പിന്റെ ഓണ വിപണികൾ


ഓണത്തിന് വിപണിയിലെ കുതിച്ചുയിരുന്ന പച്ചക്കറി വിലയെ തടഞ്ഞുനിർത്തി കൃഷി വകുപ്പിന്റെ ഓണ വിപണികൾ. മലപ്പുറം ജില്ലയിൽ 149 ഓണവിപണികളാണ് സംഘടിപ്പിച്ചത്. ഇതിൽ കൃഷിവകുപ്പ് നേരിട്ട് കൃഷിഭവനുകൾ മുഖേന 108 വിപണികളും വി.എഫ്.പി.സി.കെ വഴി 10 വിപണികളും ഹോർട്ടിക്കോർപ്പിന്റെ 31 വിപണികളുമാണ് നടത്തിയത്. ജില്ലയിലെ 1600 കർഷകരിൽ നിന്നും 100 ടൺ നാടൻ പച്ചക്കറികൾ സംഭരിക്കുകയും വിപണികൾ വഴി 30 ശതമാനം വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് നൽകാനും സാധിച്ചു. ഓണവിപണിയിൽ വില കൂടാൻ സാധ്യതയുള്ള നേന്ത്രൻ, പയർ, വെണ്ട എന്നിവയുടെ വിലപ്പന വില നിയന്ത്രിക്കാനും ഇതിലൂടെ സാധ്യമായി. ഹോർട്ടിക്കോർപ്പ് മുഖേന 54 ടൺ പച്ചക്കറികൾ കർഷകരിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി സംഭരിച്ചു വിതരണം ചെയ്യുകയും ഓണം വിപണികൾ വഴി വിപണിവിലയെക്കാൾ കുറഞ്ഞ വിലയ്ക്കു വിൽപ്പന നടത്താനും സാധിച്ചു. 50 ലക്ഷം രൂപയുടെ പച്ചക്കറികളാണ് ഓണ വിപണികൾ വഴി വിലപ്പനയ്ക്കായി സംഭരിച്ചത്. നേന്ത്രൻ കായ, നേന്ത്രൻ പഴം, കുമ്പളം, മത്തൻ, എടയൂർ മുളക്, കാന്താരി മുളക്, ചേന, വെള്ളരി, ചുരയ്ക്ക, പടവലം, കയ്പ്പ, വെണ്ട, നാടൻ പയർ, മൂന്നാർ ഉരുളകിഴങ്ങ്, മല്ലിയില, കറി നാരങ്ങ, പീച്ചിങ്ങ, വഴുതിന, നെയ്കുമ്പളം, കപ്പ തുടങ്ങി 20 ഇനം നാടൻ പഴം പച്ചക്കറികളാണ് വിപണികളിൽ എത്തിച്ചു വിൽപ്പന നടത്തുവാൻ സാധിച്ചത്. ഏകദേശം 35ലക്ഷം രൂപ വിറ്റുവരവാണ് ഓണവിപണിയിലൂടെ നേടിയത്.