ഗുരുവായൂരിൽ ലോഡ്ജിലെ പെൺകുട്ടികളുടെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി
തൃശൂർ: ഗുരുവായൂരിൽ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അച്ഛനെതിരെ കേസെടുത്തു. കുട്ടികളുടെ പിതാവ് വയനാട് സ്വദേശി ചന്ദ്രശേഖരനെതിരെ (58)യാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ദേവനന്ദന (8) , ശിവനന്ദന (12) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയ രീതി സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഡയറിയിൽ ചന്ദ്രശേഖരൻ എഴുതിയിരുന്നു. ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ ജൂൺ 12 ന് രാത്രിയാണ് ചന്ദ്രശേഖരനും മക്കളായ പന്ത്രണ്ടുകാരി ശിവനന്ദന, എട്ട് വയസ്സുള്ള ദേവനന്ദന എന്നിവരും മുറിയെടുത്തത്.
കുട്ടികളിൽ ഒരാൾ തൂങ്ങിമരിച്ച നിലയിലും മറ്റൊരാൾ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ചനിലയിലും കണ്ടെത്തിയത്. ചന്ദ്രശേഖരന് ജീവനുണ്ടെന്ന് മനസ്സിലായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരുന്നു.
ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. 15 കൊല്ലം മുമ്പാണ് വയനാട് സ്വദേശി ചന്ദ്രശേഖരന്‍ തൃശൂരിലെത്തിയത്. ഭാര്യ അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചന്ദ്രശേഖരന്റെ ഡയറിയിലെ കുറിപ്പും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.