മത്സ്യബന്ധന വള്ളം അപകടത്തില്‍ പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
പൊന്നാനി: ഒരാഴ്ച മുമ്പ് മത്സ്യബന്ധനത്തിനിടെ ചെറുവള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ (42) മൃതദേഹമാണ് കാസർകോട് മഞ്ചേശ്വരത്ത് കരക്കടിഞ്ഞ നിലയിൽ കണ്ടെടുത്തത്.നാലു ദിവസം മുമ്പ് താനൂർ ഭാഗത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ഉബൈദിേൻറതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ താനൂരിൽ ഖബറടക്കിയിരുന്നു. ഇത് പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശി കബീറിെൻറ മൃതദേഹമാണെന്ന് അവകാശപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ പരിശോധന നടത്താനുള്ള തീരുമാനത്തിനിടെയാണ് ഉബൈദിന്റെതെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറയുന്ന മൃതദേഹം കണ്ടെത്തിയത്. തീരദേശ പൊലീസും ബന്ധുക്കളും കാസർകോട് എത്തിയാണ് മൃതദേഹം ഉബൈദിന്റെതാണെന്ന് സ്ഥിരീകരിച്ചത്.
ആദ്യം ലഭിച്ച മൃതദേഹത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ രണ്ട് മൃതദേഹങ്ങളും ഡി.എൻ.എ പരിശോധന നടത്തിയ ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ. സെപ്റ്റംബർ ആറിന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം ഒട്ടുംപുറം അഴിമുഖത്തുനിന്ന് ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. രാത്രിയുണ്ടായ അപകടത്തിൽ മൂന്നുപേരെ പരപ്പനങ്ങാടി ഹാർബർ പരിസരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചിരുന്നു. ഫാത്തിമയാണ് ഉബൈദിന്റെ ഭാര്യ. മക്കൾ: മുസ്തഫ, ഉദൈഫ. പൊന്നാനിയിൽ വള്ളം മറിഞ്ഞാണ് കബീറിനെ കാണാതായത്. നാലുപേരുമായി പോയ 'നൂറുൽഹുദ' വള്ളമാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. മൂന്നുപേർ നീന്തിക്കയറുകയായിരുന്നു. അനീഷയാണ് കബീറിന്റെ ഭാര്യ. മക്കൾ: റിനീഷ, സൽവിൽ, നിഹാല്‍