09 May 2024 Thursday

സഹോദരൻ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നു:ചങ്ങരംകുളം പോലീസിന് പെൺകുട്ടി നൽകിയ പരാതി വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട് സഹോദരനെതിരെ പെൺകുട്ടിയുടെ പ്രതികാരം:ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന്

ckmnews

സഹോദരൻ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നു:ചങ്ങരംകുളം പോലീസിന് പെൺകുട്ടി നൽകിയ പരാതി വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട് 


സഹോദരനെതിരെ പെൺകുട്ടിയുടെ പ്രതികാരം:ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന്



ചങ്ങരംകുളം:ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തതിന് സഹോദരനെതിരെ വ്യാജ പീഡന പരാതി നല്‍കി പെണ്‍കുട്ടി.ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സിനിമാ കഥയെ വെല്ലുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത തന്നെ സഹോദരന്‍ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതി. എന്നാല്‍ പരാതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പരാതിയിലെ നിഗൂഢത പുറത്ത് കൊണ്ട് വരാൻ കാരണമായത്.നിരപരാധിയായ യുവാവിന് ഏറെ കാലം ജയിലിൽ കിടക്കേണ്ടി വരികയും ജീവിതം തന്നെ നശിച്ച പോകാൻ ഇട വരുത്തുകയും ചെയ്തേക്കാവുന്ന പരാതിയിലാണ് അന്വേഷണസംഘം കൃത്യമായി പഴുതടച്ച അന്വേഷണം നടത്തി സത്യം കണ്ടെത്തിയത്.


സ്‌കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായാണ് സഹോദരൻ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ വീട്ടുകാര്‍ അറിയാതെ സമൂഹമാധ്യമങ്ങളില്‍ അകൗണ്ടുകള്‍ ആരംഭിച്ച പെണ്‍കുട്ടി സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നത് സഹോദരന്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയുകയും ചെയ്തു. ഇതാണ്  സഹോദരനെതിരെ പ്രതികാരം ചെയ്യാനും  വ്യാജ പീഡന പരാതിയുമായി ചൈല്‍ഡ് ലൈനിനെ സമീപിക്കാനും പെൺകുട്ടിയെ പ്രേരിപ്പിച്ചത്.


ചൈല്‍ഡ് ലൈനില്‍ നിന്ന് കേസ് പൊലീസിന് കൈമാറുകയായിരുന്നു.ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി ഐ ബഷീർ ചിറക്കലിനായിരുന്നു അന്വേഷണ ചുമതല.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.പിന്നീട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വൈരുധ്യം കണ്ടെത്തിയതോടെയാണ് സൈക്കോളജിസ്റ്റിൻ്റെ  സഹായം തേടാന്‍ തീരുമാനിച്ചതെന്നും സി ഐ പറഞ്ഞു.വൈദ്യപരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു.തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറയുന്നത്.ഇത്തരത്തില്‍ വ്യാജ പരാതികള്‍ ധാരാളം വരുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.