26 April 2024 Friday

ഹെയ്തിയില്‍ ഭൂകമ്പം; മരണം 300 കവിഞ്ഞു

ckmnews

ഹെയ്തിയില്‍ ഭൂകമ്പം; മരണം 300 കവിഞ്ഞു


പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 300 കവിഞ്ഞു. 2000 ത്തോളം പേർക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒട്ടേറെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


തലസ്ഥാനമായ സെൻട്രൽ പോർട്ട്-ഓ-പ്രിൻസിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിർ ചുറ്റളവിൽ ഏഴ് തുടർചലനങ്ങളുണ്ടായി.

പോർട്ട്-ഓ-പ്രിൻസിൽ വരെ പ്രകമ്പനമുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഉപദ്വീപിലെ സ്കൂളുകൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. ഹെയ്തി തീരത്ത് സുനാമിയോ മൂന്നുമീറ്റർ ഉയരത്തിൽ തിരമാലകളോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.


2010 ജനുവരിയിൽ റിക്ടർസ്കെയിലിൽ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് രണ്ടുലക്ഷത്തിലധികംപേർ മരിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേർ ഭവനരഹിതരായി.