26 April 2024 Friday

മലപ്പുറത്ത് ഐ ഗ്രൂപ്പ് പിളരുന്നു.പിടി അജയ് മോഹൻ -അനിൽകുമാർ കൂട്ടായ്മയാണ് വഴിപിരിയുന്നത്.

ckmnews

മലപ്പുറത്ത് ഐ ഗ്രൂപ്പ് പിളരുന്നു.പിടി അജയ് മോഹൻ -അനിൽകുമാർ കൂട്ടായ്മയാണ് വഴിപിരിയുന്നത്.


പൊന്നാനി:കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പുകളുടെ പ്രതാപം അസ്തമിച്ചതോടെ മലപ്പുറം ജില്ലയിലെ ഐ വിഭാഗം വഴിപിരിയുന്നു. ഐ ഗ്രൂപ്പിലെ ജനപ്രിയ നേതാവായിരുന്ന എം.പി.ഗംഗാധരനെതിരെ കെ.മുരളീധരൻ്റെ മൗനാനുവാദത്തോടെ ഗ്രൂപ്പിനകത്ത് രൂപപ്പെട്ട എ.പി.അനിൽ കുമാർ- പി.ടി.അജയ് മോഹൻ കൂട്ടായ്മയാണ് വഴിപിരിയുന്നത്. 


നളിനി മോഹനകൃഷ്ണൻ്റെ മരണശേഷം പൊന്നാനി വീട്ടിലെത്തുന്ന രമേശ് ചെന്നിത്തലയെ സ്വീകരിക്കാനെന്ന പേരിൽ ജില്ല മുഴുവനുമുള്ള ഐ ഗ്രൂപ്പ് പ്രമുഖരെ പി.ടി.അജയ് മോഹൻ ഇന്നലെ വീട്ടിലേക്ക് നേരിട്ടു ക്ഷണിച്ചിരുന്നു.. രമേശ് ചെന്നിത്തലയെ വഞ്ചിച്ച അനിൽകുമാറുമായി വഴി പിരിഞ്ഞുവെന്ന് അജയ് മോഹൻ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.


പാരമ്പര്യമഹിമയും രാഷ്ട്രീയ വിശ്വാസ്യതയും കൽപ്പിച്ച് പോരുന്ന പി.ടി.അജയ് മോഹൻ അവിശ്രമം പ്രവർത്തിച്ചാണ് ജില്ലയിൽ ഐ ഗ്രൂപ്പിനെ പിടിച്ചു നിർത്തിയിരുന്നത്. എന്നാൽ സംവരണ ക്വാട്ടയിൽ എം.എൽ.എയും, പിന്നീട് മന്ത്രിയുമായതോടെ എ.പി.അനിൽകുമാർ നേതൃപദവിയിലെത്തുകയായിരുന്നു. തനിക്ക് രാഷ്ട്രീയ മേൽവിലാസമുണ്ടാക്കി നൽകിയ കെ.മുരളീധരനെ മന്ത്രി പദവിക്കായി അനിൽകുമാർ കൈവിട്ടപ്പോഴും മലപ്പുറത്ത് അനിൽ - അജയ് മോഹൻ സഖ്യം തകർന്നിരുന്നില്ല. എം.പി.ഗംഗാധരൻ എന്ന ഇരുവരുടെയും പൊതു ശത്രു അന്നു കളത്തിലുണ്ടായിരുന്നു. മുരളീധരനു ശേഷം രമേശ് ചെന്നിത്തലയുടെ പിന്തുണയിലായിരുന്നു അനിൽകുമാർ മുന്നോട്ടു പോയത്. 


ജോസഫ് വാഴക്കനടക്കമുള്ള ഐ ഗ്രൂപ്പ് മാനേജർമാരുടെ ഇടപെടൽ മുൻനിർത്തി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃപദവിക്കായുള്ള അവകാശവാദം ഉപേക്ഷിക്കാൻ മാനസികമായി തയ്യാറെടുത്തിരുന്നു. എന്നാൽ അനിൽ കുമാറും സംഘവും രമേശിനെ വ്യാമോഹിപ്പിച്ച് മത്സര രംഗത്ത് ഉറപ്പിച്ച് നിർത്തുകയും കൃത്യസമയത്ത് കാലു വാരുകയും ചെയ്തുവെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. ചെന്നിത്തലയുടെ കുടുംബാംഗങ്ങളെ പോലും സ്തബ്ധരാക്കിയ ഈ  കൊടും ചതിയാണ് വിലാപങ്ങളായി പലപ്പോഴും രമേശ് പ്രകടിപ്പിക്കുന്നത്. മുരളീധരനും താൻ പണ്ടേ അനുഭവസ്ഥനാണെന്ന് പറഞ്ഞ് അത് ശരി വെച്ചിരുന്നു.


ഇത്തരം വഞ്ചകർക്കൊപ്പം ഇനി രാഷ്ട്രീയ യാത്ര സാധ്യമാകില്ല എന്ന അജയ് മോഹൻ്റെ നിലപാടിന് രമേശിൻ്റെ സമ്പൂർണ്ണ പിന്തുണയുണ്ട്. കെ.പി.അബ്ദുൽ മജീദ്, റഷീദ് പറമ്പൻ, എം.വി.ശ്രീധരൻ ഡി.സി.സി. ഭാരവാഹികളായ എൻ.എ. മുബറാക്ക് വണ്ടൂർ , എ. ആർ രോഹിൽനാഥ് മഞ്ചേരി, ചന്ദ്രവല്ലി പൊന്നാനി, ടി.കെ.അഷറഫ്,പി.സി.എ. നൂർ വളാഞ്ചേരി, ഹൈദ്രോസ് മാസ്റ്റർ, ശശി മങ്കട യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ ഷഹനാസ് പാലക്കൽ , ഇ.പി രാജീവ്, യു കെ. അഭിലാഷ്,കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ് തുടങ്ങിയ പ്രമുഖ ഐ നേതാക്കളും കൂടെയുള്ളതായി അറിയുന്നു. എന്നാൽ നസ്‌റുള്ള .പി , അസീസ് ചീരാൻ തൊടി , യൂത്ത് കോൺഗ്രസ്സ് നേതാവ് എ.എം രോഹിത്ത്  എന്നീവർ ഒഴിച്ച് മുഴുവൻ ഐ ഗ്രൂപ്പും രമേശിൻ്റെ വികാരത്തിനു  പിന്നിൽ അണിനിരക്കുന്നതോടെ അനിൽകുമാർ വലിയ ഒറ്റപ്പെടലിലാണ്. പി.പി.ഹംസ കെ.മുരളിധരന്റെ കൂടെയുമാണ് അറാഫാത്തും സുകുമാരനും നയം വ്യക്തമാക്കിട്ടില്ലാ.