27 April 2024 Saturday

സാലറി ചലഞ്ചിന് പകരം കരുതൽ ചലഞ്ച് ഏറ്റെടുത്ത് അധ്യാപകർ

ckmnews



ചങ്ങരംകുളം: സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ച് ഉത്തരവ് കോടതി റദ്ദാക്കിയതോടെ ഉത്തരവിനെതിരെ കോടതിയിൽ പോയ അധ്യാപക സംഘടനയിലെ അംഗങ്ങളായ അധ്യാപകർ മറ്റു മാർഗ്ഗങ്ങളിലൂടെ തങ്ങളുടെ സഹായങ്ങൾ അർഹരിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് തിരിയുകയാണ്. അതിന്റെ ഭാഗമായി രണ്ട് അധ്യാപകർ സുഹൃത്തിന്റെ കരുതൽ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.


കഴിഞ്ഞ ദിവസം ചങ്ങരംകുളം  സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ദീക്ക് പന്താവൂർ തന്റെ മകളുടെ ഒന്നാം ജന്മദിനത്തിൽ ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലെ രോഗികൾക്ക് സഹായ ഹസ്തവുമായി എത്തുകയും അത് ഒരു ചലഞ്ച് ആയി സുഹൃത്തുക്കൾക്ക് മുന്നി വെക്കുകയും ചെയ്തിരുന്നു. അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.


ചങ്ങരംകുളം കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്ക് സുമനസ്സുകളുടെ സഹായഹസ്തങ്ങൾ കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന പാവപ്പെട്ട രോഗികളുടെ അത്താണിയായ ഒരു സ്ഥാപനമാണ്.ചിലവേറിയ കാൻസർ രോഗികൾ ഉൾപ്പടെ നിരവധി നിർദ്ധന രോഗികളെയാണ്‌ കാരുണ്യത്തിന്റെ തണലിൽ പരിചരിച്ച്‌ പോരുന്നത്‌. സാധാരാണ റമദാൻ മാസത്തിലാണ് കാരുണ്യത്തിന്റെ ധനസമാഹരണത്തിന്റെ സിംഹഭാഗവും നടക്കാറ്. ഇത്തവണ കോവിഡ് ലോക്ക് ഡൗൺ കാരണം റമദാൻ ഒന്നും പ്രതീക്ഷാ നിർഭരമല്ല എന്ന പ്രതിസന്ധി കാരുണ്യം നേരിടുന്നുണ്ട് എന്ന് അധ്യാപകർ മനസ്സിലാക്കിയത് ഈ ചലഞ്ചിലൂടെ ആയിരുന്നു. 


അങ്ങനെ ആണ് ഇത്തവണ കോവിഡ് പ്രതിസന്ധിക്കാലത്ത് തങ്ങളുടെ സ്ലറിയിൽ നിന്നും ചിലവഴിക്കാൻ വച്ച തുകയിലെ ഒരു വിഹിതം കാരുണ്യത്തിന് നൽകാൻ അദ്ധ്യാപകനും അദ്ധ്യാപക സംഘടന കെ പി എസ്‌ ടി എ നേതാവുമായ രഞ്ജിത്ത്‌ അടാട്ടും പെരുമുക്ക്‌ ബി ടി എം യു പി സ്കൂളിലെ പ്രധാനാദ്ധ്യാപിക

റീജ മേരിയും തീരുമാനിച്ചത്. ഇന്നലെ തന്നെ കാരുണ്യം ജനറൽ സെക്രട്ടറി ശ്രീ. പികെ അബ്ദുള്ളക്കുട്ടിയെ നേരിട്ട് കണ്ട് അവർ തുക കൈമാറുകയും ചെയ്തു.


റിപ്പോര്‍ട്ട്:ഹുറൈര്‍ കൊടക്കാട്