ടെക് ഫാക്ടറികൾ നിശ്ചലം, കൊറോണ ജിയോയെയും ബാധിക്കും, വില കുത്തനെ കൂടിയേക്കും.
റിലയൻസ് ജിയോയ്ക്ക് വേണ്ട 4ജി / 5ജി ഉപകരണങ്ങള്‍ ഇടതടവില്ലാതെ എത്തിച്ചു നല്‍കിയിരുന്നത് കൊറിയൻ കമ്പനികളായിരുന്നു. എന്നാൽ കൊറോണ ഭീതി കാരണം ഇവിടത്തെ മിക്ക കമ്പനികളും നിശ്ചലമാണ്. ടെലികോം മേഖലയ്ക്കുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് ദക്ഷിണ കൊറിയയില്‍ കൊറോണാവൈറസ് ബാധ ഏറ്റിരിക്കുന്നതിനാല്‍ മറ്റു നിര്‍മ്മാതാക്കളെയും തങ്ങള്‍ പരിഗണിക്കുമെന്നാണ് റിലയന്‍സ് ജിയോ ഇപ്പോള്‍ പറയുന്നത്. ഒന്നിലേറെ നിര്‍മ്മാതാക്കളെ പരിഗണിക്കാനാണ് ഇനി കമ്പനി ശ്രമിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജിയോയുടെ എതിരാളികളായ വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും തങ്ങളുടെ നല്ലൊരു ശതമാനം ഹാര്‍ഡ്‌വെയറും വാങ്ങുന്നത് ചൈനയിലെ വാവെയ്, സെഡ്റ്റിഇ (ZTE) എന്നീ കമ്പനികളില്‍ നിന്നാണ്. ഈ കമ്പനികള്‍ തങ്ങളുടെ ഉപകരണങ്ങളുടെ വില 25 ശതമാനമെങ്കിലും വര്‍ധിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ നിര്‍മ്മാതാക്കളായ നോക്കിയയും, എറിക്‌സണും വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍, വര്‍ധിപ്പിക്കുന്ന വിലയെല്ലാം അന്തിമമായി നല്‍കേണ്ടിവരിക സാധാരണ ഉപയോക്താവായിരിക്കാനാണ് വഴിയത്രെ.
ദക്ഷിണ കൊറിയയില്‍ അതിശീഘ്രം പടരുകയാണ് കൊറോണാവൈറസ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ സാംസങിന് തങ്ങളുടെ ഫാക്ടറികള്‍ അടച്ചിടേണ്ടിവന്നാൽ മറ്റാരെയെല്ലാം അശ്രയിക്കാമെന്നാണ് ഇപ്പോള്‍ ജിയോ കണ്ടെത്താനന്‍ ശ്രമിക്കുന്നത്. ഒറ്റ ഡീലര്‍ എന്ന തീരുമാനം ഉപേക്ഷിച്ച് കൂടുതല്‍ പേരെ കമ്പനി സ്വാഗതം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരമൊരു പ്രായോഗികതയില്‍ ഉന്നിയുള്ള തീരുമാനം കമ്പനിക്കു ഭാവിയില്‍ ഗുണമാകുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
കൊറോണാവൈറസ് കുറച്ചു കാലത്തേക്ക് ദക്ഷിണ കൊറിയയില്‍ തമ്പടിക്കുമെങ്കില്‍ സാംസങ്ങിന് അതു വലിയ ക്ഷീണമായിരിക്കും. ജിയോയ്ക്ക് ഇപ്പോള്‍ എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന 4ജി ഉപകരണങ്ങളുടെ വരവും പ്രശ്‌നത്തിലായേക്കും. ഇതു വന്‍ വെല്ലുവിളിയായിരിക്കും ജിയോയ്ക്ക് ഉയര്‍ത്തുക. ജിയോയ്ക്ക് ഡേറ്റാ ലോഡ് ഓരോ മാസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡേറ്റ വേണ്ട സ്പീഡില്‍ കിട്ടിയില്ലെങ്കില്‍ ജിയോയുടെ ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യം അപ്രവചനീയമാണ്.
കരണങ്ങള്‍ വാങ്ങുന്നത്. പുതിയ സാഹചര്യത്തില്‍ നെറ്റ്‌വര്‍ക്കിനുള്ള ഉപകരണങ്ങള്‍ സാംസങ്ങില്‍ നിന്നു മാത്രമെ വാങ്ങുകയുള്ളു എന്ന തീരുമാനം ഇനി ജിയോ മാറ്റിയേക്കും. ഇല്ലെങ്കില്‍ 4ജിയുടെ സ്പീഡ് കുറവു വരാനും അങ്ങനെ ഉപയോക്താക്കളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്താനും ഇടയായേക്കും.
എന്നാല്‍, ഉടനടി പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ പ്രതിസന്ധി വരില്ല എന്നാണ് പല കമ്പനികളും പറയുന്നത്. വില കൂടാനും വഴിയില്ല എന്നും പറയുന്നു. എന്നാല്‍, പ്രശ്‌നം തുടങ്ങിയാല്‍ നെറ്റ്‌വര്‍ക്കിലെ ലോഡ് കുറയ്ക്കാനുള്ള വഴി കമ്പനികള്‍ ആരാഞ്ഞേക്കുമെന്നും പറയുന്നു.
സ്വന്തമായി നിര്‍മ്മിച്ച ഉപകരണങ്ങളുപയോഗിച്ച് 5ജിയുടെ ട്രയല്‍ തുടങ്ങാനുള്ള അനുമതി തേടി ജിയോ
അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്നു ടെലികോം സര്‍വീസുകളിലൊന്നായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, തങ്ങള്‍ സ്വന്തമായി നിര്‍മ്മിച്ച ഉപകരണങ്ങളുപയോഗിച്ച് 5ജിയുടെ ട്രയല്‍ തുടങ്ങാനുള്ള അനുമതി തേടിയിരിക്കുകയാണ്. സർക്കാരിനു സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് 5ജി ടെക്‌നോളജി കൊണ്ടുവരാനുള്ള തങ്ങളുടെ ശ്രമം വിജയിക്കുകയാണെങ്കില്‍ ഇതിന്റെ ഡിസൈനും ടെക്‌നോളജിയും തേഡ്പാര്‍ട്ടികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാമെന്നാണ്. ജിയോയും കമ്പനിയുടെ ഏക ഹാര്‍ഡ്‌വെയര്‍ പങ്കാളിയുമായ സാംസങും ചേര്‍ന്നാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്ത്യമുഴുവനും ഉപയോഗിച്ച തങ്ങളുടെ 4ജി ഹാര്‍ഡ്‌വെയറിനായും ജിയോ സാംസങിനെ മാത്രമാണ് ആശ്രയിച്ചത്.
രാജ്യത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് 5ജി ഫീല്‍ഡ് ട്രയലുകള്‍ നടത്തുന്ന കാര്യം ഉടന്‍ പരിഗണിക്കാനാണ് ഇരിക്കുന്നത്. ടെലികോം കമ്പനികളോടും അവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനികളോടും ഇതേപ്പറ്റി ചര്‍ച്ച നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ 5ജി ട്രയല്‍ കഴിഞ്ഞ വര്‍ഷം അവസാനം നടത്താനാണ് ഇരുന്നത്. എന്നാല്‍, ചെലവിന്റെയും എത്രകാലത്തേക്കാണ് ട്രയല്‍ അനുവദിക്കേണ്ടത് എന്നതിനെപ്പറ്റിയും ധാരണയിലെത്താനാകാത്തതിനാല്‍ അതു മാറ്റിവയ്ക്കുകയായിരുന്നു. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് 2019 ജൂണില്‍ ചുമതലയേല്‍ക്കുമ്പോള്‍ പറഞ്ഞത് 100 ദിവസത്തിനുള്ളില്‍ ട്രയല്‍ തുടങ്ങുക എന്നതിനായിരിക്കും താന്‍ ഊന്നല്‍ നല്‍കുക എന്നായിരുന്നു.
ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ 5ജി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധ്യതയുള്ള കമ്പനികളിലൊന്നായ സ്വീഡിഷ് കമ്പനി മുൻപ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ഇന്ത്യയില്‍ 5ജി വരാന്‍ ഏതാനും വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നാണ്. സ്‌പെക്ട്രം ലേലം പോലെയുള്ള കടമ്പകള്‍ ഇനിയും കടന്നിട്ടില്ല എന്നതാണ് അവര്‍ കാരണമായി പറഞ്ഞത്.