എബോളയടക്കം1500ലധികം രോഗകാരികളായ വൈറസുകളെ സൂക്ഷിച്ചിരിക്കുന്നയിടം , ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് ലോകാരോഗ്യ സംഘടനയ്‌ക്ക് ലഭിച്ച വിവരങ്ങള്‍ കാത്ത് ലോകം
കൊവിഡ് രോഗം ലോകത്ത് പടര്‍ന്നുപിടിച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന പേരാണ് ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെത്. നിരവധി വൈറസ് വിഭാഗങ്ങളെ സൂക്ഷിച്ചിരിക്കുന്ന അതിബൃഹത്തായ ഈ ഗവേഷണ സ്ഥാപനത്തില്‍ വലിയ വൈറസ് ബാങ്ക് തന്നെയുണ്ട്. ഇവിടുത്തെ ഒരു ലാബില്‍ നിന്നാണ് കൊവിഡ് പുറത്തെത്തിയതെന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അന്നത്തെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആയിരുന്ന മൈക്ക് പോംപെയും ആരോപിച്ചിരുന്നത്. കൊവിഡ് രോഗ വൈറസിനെ 'ചൈനീസ് വൈറസ്' എന്നുപോലുമാണ് ട്രംപ് വിളിച്ചിരുന്നത്.
കൊവിഡ് രോഗം പടരാനിടയായ സാഹചര്യം എങ്ങനെയെന്ന് പഠനവിധേയമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ദ്ധ സംഘം ചൈന സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അവര്‍ വുഹാനിലെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചത്. ഇതിനുപുറമേ 2019 ഡിസംബറില്‍ രോഗം ആദ്യം സ്ഥിരീകരിച്ച വുഹാനിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
വവ്വാലില്‍ നിന്നുമാണ് മനുഷ്യനിലേക്ക് രോഗം എത്തിയതെന്ന് ഒരുവിഭാഗം ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട് ഇതിന് കാരണം വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ കൊവിഡ് വൈറസിനെ കുറിച്ചുളള വിവരങ്ങളാണ്. സാര്‍സ് രോഗം പരത്തുന്ന വൈറസിനോട് ജനിതകഘടനയില്‍ 80 ശതമാനം സാമ്യവും വവ്വാലിന്റെ ജനിതക ഘടനയുമായി 96 ശതമാനം സാമ്യവും കൊവിഡ് രോഗത്തിനുണ്ട്. ഇതുമൂലം വവ്വാലില്‍ നിന്ന് മറ്രേതോ ഒരു ജീവി വഴിയാണ് മനുഷ്യനിലേക്ക് രോഗം പരന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ട്രംപിന്റെ ആരോപണം പോലെ ഈ വിശ്വാസത്തിനും തെളിവില്ല.
1500ലധികം അതീവ അപകടകാരികളായ വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ വലിയ വൈറസ് ബാങ്കാണ് വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്. എബോള പോലെ മാരക രോഗം പടര്‍ത്തുന്ന രോഗാണുക്കള്‍ ഇവിടെയുണ്ട്. ഈ ലാബിനെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് ആശങ്കയുണ്ട്. അമേരിക്കന്‍ രഹസ്യരേഖകളില്‍ ഇക്കാര്യം പലവട്ടം സൂചനയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ നിന്നാകാം രോഗം പരന്നതെന്ന് അമേരിക്ക ഉറച്ചുവിശ്വസിക്കുന്നു.
വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ നിന്നാകാം വൈറസ് പടര്‍ന്നതെന്ന് കരുതുന്നവരുമുണ്ട്. ഇവിടെ വന്യമൃഗങ്ങളെ ഭക്ഷണത്തിനായി വില്‍പന നടത്തിയിരുന്നു. ഈ വാദത്തെ സ്ഥിരീകരിക്കുന്ന ചില സൂചനകള്‍ ചൈനീസ് സര്‍ക്കാര്‍ ബലമായി കൈക്കലാക്കി വിവരം പുറത്തറിയാതെ സൂക്ഷിച്ചിരിക്കയാണ്. എന്നാല്‍ ആദ്യം രോഗം സ്ഥിരീകരിച്ച 41 പേരില്‍ ആദ്യത്തെ 13 പേര്‍ക്കും വുഹാന്‍ മാര്‍ക്കറ്റുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു.
ആഗോള പ്രസിദ്ധീകരണങ്ങളായ ലെ മോണ്ടെ, വാള്‍ സ്‌ട്രീറ്ര് ജേണല്‍ എന്നിവയിലും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും സ്‌റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിലും വുഹാനിലെ മാര്‍ക്കറ്റല്ല ലാബില്‍ നിന്നാണ് രോഗം പടരാന്‍ സാദ്ധ്യതയുളളത് എന്ന് സൂചിപ്പിച്ചിട്ടുമുണ്ട്.