'എല്ലാ തരം തീവ്രവാദത്തെയും ശക്തമായി അപലപിക്കുന്നു'; ഇസ്രയേലിനൊപ്പമെന്ന് ആവർത്തിച്ച് മോദി
ദില്ലി: ഇസ്രയേൽ-ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. യുദ്ധമേഖലയില്‍ കുടുങ്ങിയ ഇന്ത്യയിൽ നിന്നുപോയ തീർത്ഥാടകരായ മലയാളികളെയടക്കം വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ ഒഴിപ്പിക്കല്‍ സംബന്ധിച്ച് ഇന്ത്യയുടെ നീക്കങ്ങളപ്പറ്റി കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ സംബന്ധിച്ച വിവരങ്ങൾ എംബസിക്കുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളോടും ഗൾഫ് രാജ്യങ്ങളോടും വിദേശകാര്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന.പതിനെട്ടായിരത്തോളം ഇന്ത്യാക്കാരാണ് നിലവില്‍ ഇസ്രയേലിലുള്ളത്. അതേസമയം യുദ്ധത്തിനെതിരായി കോൺഗ്രസ് പാസാക്കിയ പ്രമേയത്തിൽ ഹമാസ് ആക്രമണം പരാമർശിക്കാത്തതിൽ പാർട്ടിക്കുള്ളിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. പ്രവർത്തകസമിതിയിലെ പത്തിലധികം നേതാക്കളാണ് ആക്രമണത്തെ അപലപിക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.