ഉദിനുപറമ്പിൽ വിളവെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ കപ്പ കൃഷി നശിപ്പിച്ചു
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാകുന്നു.ആലംകോട് ഉദിനുപറമ്പിൽ വിളവെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കെ അര ഏക്കറോളം കപ്പ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു,ആലംകോട് ഉദിനുപറമ്പ് സ്വദേശികളായ തെക്കേക്കര നാസറും തലയണപറമ്പിൽ അസീസും ചേർന്ന് ഒന്നര ഏക്കറോളം സ്ഥലത്ത് ഇറക്കിയ കപ്പ കൃഷിയാണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി നശിപ്പിച്ചത്.ബുധനാഴ്ച കാലത്ത് തോട്ടത്തിൽ എത്തിയപ്പോഴാണ് കർഷകർ സംഭവം അറിയുന്നത്.മാസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ കാട്ടുപന്നികൾ ഇവരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കൃഷി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വാഴ,ചേമ്പ്,ചേന,അടക്കമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.കാട്ടുപന്നികളുടെ ശല്ല്യം തടയാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം