09 May 2024 Thursday

ഉമ്മൻചാണ്ടി ജന സാഗരത്തിനു നടുവിൽ മാത്രം ജീവിച്ച അതി മാനുഷികൻ:അഡ്വ.സിദ്ധിഖ് പന്താവൂർ

ckmnews

ഉമ്മൻചാണ്ടി ജന സാഗരത്തിനു നടുവിൽ മാത്രം ജീവിച്ച അതി മാനുഷികൻ:അഡ്വ.സിദ്ധിഖ് പന്താവൂർ


എടപ്പാൾ: ഏതൊരു പ്രതിസന്ധിയുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുണ്ടല്ലോ എന്നത് മലയാളിക്ക് ഒരു തണലായിരുന്നുവെന്നും കരുതലിന്റെയും കാരുണ്യത്തിന്റെയും കയ്യൊപ്പ് ചാർത്തിയതാണ് ഉമ്മൻ ചാണ്ടിയുടെ ഭരണ നാളുകളെന്നും മലപ്പുറം

ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി-അഡ്വ.സിദ്ധിഖ് പന്താവൂർ പറഞ്ഞു.തൊഴിൽ വകുപ്പ് മന്ത്രിയായും ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും മുഖ്യമന്ത്രിയായും കേരളം ഈ ഭരണ നൈപുണ്യം ആവോളം അനുഭവിച്ചതാണ്.


"വള്ളി ട്രൗസർ പെന്റാക്കാൻ 

സമരം ചെയ്ത പോലീസേ 

ഞങ്ങടെ നേതാവ് ഉമ്മൻചാണ്ടി 

തുന്നി തന്നൊരു പേന്റിട്ട് ......"കെ എസ് യു കാലത്തെ സമര രംഗങ്ങളിൽ ഞങ്ങൾ വിളിച്ച മുദ്രവാക്യമായിരുന്നു ഇത്.


പോലീസ് സേനക്ക് പൊതു സമക്ഷം തൊഴിൽ എടുക്കാവുന്ന ഒരു വസ്ത്ര രൂപം നൽകിയത് ഉമ്മൻ ചാണ്ടിയുടെ അഭ്യന്തര മന്ത്രി കാലയാളവിലാണ്.വലിയ അധികാര സ്ഥാനങ്ങളിരുന്നെങ്കിലും ഈ ഇടയാണ് ഉമ്മൻ ചാണ്ടിക്ക് സ്വന്തമായൊരു മൊബൈൽ ഫോണും നമ്പറും ഉണ്ടാകുന്നത്.എങ്കിലും ഏത് ആവശ്യത്തിനും സമയ വ്യത്യാസമില്ലാതെ ഉമ്മൻ ചാണ്ടീ ഒരു വിളിപ്പാട് അകലെ ഉണ്ടായിരുന്നു. അവസാനത്തെ ആളുടെ ആവശ്യവും കേട്ട് അതിനൊരു പരിഹാര മാർഗ്ഗവും കണ്ടാണ് ഉമ്മൻ ചാണ്ടി പിരിയാറുള്ളു..


ജന സമ്പർക്ക പരിപാടിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ ലോക ശ്രദ്ധയിൽ എത്തിച്ചത്. മുഖ്യമന്ത്രി വില്ലേജ് ഓഫീസറുടെ പണിയെടുക്കുന്നെന്ന് പറഞ്ഞ് പരിഹസിച്ചവർ തന്നെ പിന്നീട് ഈ രീതിയെ അനുകരിക്കാൻ ശ്രമിക്കുന്നത് നാം കണ്ടതാണ്.


ഏതെങ്കിലും വിദ്യാലയ മുറ്റത്ത് കെ എസ് യു കൊടിമരം സ്ഥാപിക്കാനുള്ള ആവശ്യമായി ഒരു കെ എസ് യു ക്കാരൻ ഉമ്മൻ ചാണ്ടിയെ സമീപിച്ചാൽ ആ ആഗ്രഹവും ഈ വലിയ നേതാവ് നിർവ്വഹിച്ച് കൊടുക്കുമായിരുന്നു. പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പിശുക്കും ഉമ്മൻചാണ്ടി സാർ കാണിച്ചിട്ടില്ല. സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ കേരളത്തിൽ ഉമ്മൻ ചാണ്ടി ചെയ്ത ഭരണമികവിനാലും കോൺഗ്രസ്സ് രാഷ്ട്രിയത്തിലെ ഗതി വിഗതികളുടെ നിയന്ത്രകനായും അര നൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന കേരളീയരുടെ ഉമ്മൻ ചാണ്ടി സാർ ഓർമ്മകളിൽ എന്നും നിറഞ്ഞ് നിൽക്കുമെന്നും സിദ്ധിക്ക് അനുസ്മരിച്ചു