09 May 2024 Thursday

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ മൂന്നരയ്ക്ക് നടുറോഡിൽ ഇറക്കിവിട്ടു പരാതിയുമായി എടപ്പാൾ സ്വദേശിയായ യുവതി

ckmnews

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ മൂന്നരയ്ക്ക് നടുറോഡിൽ ഇറക്കിവിട്ടു

പരാതിയുമായി എടപ്പാൾ സ്വദേശിയായ യുവതി

എടപ്പാൾ:കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിയെ പുലർച്ചെ മൂന്നരയ്ക്ക് നടുറോഡിൽ ഇറക്കി വിട്ടതായി പരാതി.ഇതുസംബന്ധിച്ച് കെഎസ്ആർടിസി ജോയിന്റ് എംഡിക്ക് പരാതി നൽകി. എടപ്പാൾ സ്വദേശിയായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.  തിരുവനന്തപുരത്ത് നിന്ന് അവധിക്ക് വീട്ടിലേക്ക് വരാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ സ്വിഫ്റ്റിന് പകരം ഡീലക്സ് ബസാണ് ലഭിച്ചത്. സ്ഥിരം സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന ഇവർ ബസ് മാറിയ വിവരം അറിയാതെ കാത്തുനിന്നു. നിശ്ചിത സമയം കഴിഞ്ഞും ബസ് ലഭിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് ഡീലക്സ് ബസ് ആണെന്ന് അറിഞ്ഞത്.


എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ ഗോവിന്ദ ടാക്കീസിന് സമീപം സ്വിഫ്റ്റ് ബസ്സുകൾ നിർത്താറുണ്ടെന്ന്  കണ്ടക്ടറോട് പറഞ്ഞപ്പോൾ കുറ്റിപ്പുറം വരെയുള്ള ടിക്കറ്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നിർത്താൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഡ്രൈവർ ബസ് നിർത്താൻ സന്നദ്ധനായെങ്കിലും കണ്ടക്ടർ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പുലർച്ചെ മൂന്നരയോടെ എടപ്പാൾ മേൽപാലം കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇവരെ ഇറക്കി വിടുകയായിരുന്നു. പിന്നീട് പിതാവ് എത്തിയാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയത്.