09 May 2024 Thursday

സംസ്ഥാനത്ത് താപതരംഗ മുന്നറിയിപ്പ് കോഴിക്കോട് ജില്ലയില്‍ ജാഗ്രത, 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ അധികം ഉയരാന്‍ സാധ്യത

ckmnews

കൊറോണ ഭീതി നിലനില്‍ക്കേ, കോഴിക്കോട്ട് ജില്ലക്കാരുടെ ആശങ്ക വര്‍ധിപ്പിച്ച്‌ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. ഇന്നും നാളെയും ( ബുധനാഴ്ചയും വ്യാഴാഴ്ചയും) ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തീരദേശ പ്രദേശങ്ങളില്‍ 37 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് സാധാരണയായി താപതരംഗ മുന്നറിയിപ്പ് നല്‍കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെയും ഇന്നും 37 ഡിഗ്രിക്ക് മുകളിലാണ് താപനില. 2016ന് ശേഷം ഇതാദ്യമായാണ് കോഴിക്കോട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കുന്നത്.താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. സൂര്യാതപം നേരിട്ട് ഏല്‍ക്കാനുളള സാധ്യത ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ആലപ്പുഴ, കോട്ടയം എന്നി ജില്ലകളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവില്‍ കേരളത്തില്‍ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലാകെ പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറി നില്‍ക്കണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകളെടുത്ത് വിശ്രമത്തോട് കൂടി മാത്രം ജോലിയില്‍ ഏര്‍പ്പെടേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗങ്ങളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങള്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല.പുറം വാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക്ക് പോലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ അതീവ ജാഗ്രത പാലിക്കണം. കൂടുതല്‍ സമയം ചൂട് ശരീരത്തില്‍ ഏല്‍ക്കുന്ന സാഹചര്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം.സൂര്യഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ആരേയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.