അവരെ ഓർത്ത് ഉറങ്ങാനായില്ല; അമ്മമാരെ ഇവിടെ കൊണ്ടു തള്ളാമെന്നു കരുതരുത്:യൂസഫലി

അവരെ ഓർത്ത് ഉറങ്ങാനായില്ല; അമ്മമാരെ ഇവിടെ കൊണ്ടു തള്ളാമെന്നു കരുതരുത്:യൂസഫലി
കൊല്ലം:‘അവരിൽ 15 പേർ മാത്രമാണ് വിവാഹം കഴിക്കാത്തത്. ബാക്കി എല്ലാവരും മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരാണ്. അവരെ ഓർത്തു പല രാത്രികളിലും ഉറങ്ങാനായില്ല’’ – ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ വാക്കുകളാണിത്.പത്തനാപുരം ഗാന്ധിഭവൻ സന്ദർശിക്കുമ്പോഴാണ്, എന്തുകൊണ്ടാണ് താൻ 15 കോടി രൂപ മുടക്കി നിരാലംബരായ അമ്മമാർക്കായി ബഹുനില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചത്. ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നും യൂസഫലി അറിയിച്ചു.
‘‘പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചു നല്‍കാമെന്നു തീരുമാനിച്ചത്. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ഇവിടെ. ലോകത്ത് എവിടെയായാലും ഉമ്മയെ കാണാന്‍ പോകാറുണ്ടായിരുന്നു. രണ്ടു മാസത്തിനിടെയെങ്കിലും ഉമ്മയേയും ഉപ്പയേയും പോയി കാണുന്നതായിരുന്നു പതിവ്. അവരോട് അബുദാബിയില്‍ വന്ന് താമസിക്കാന്‍ പറയും. എന്നും ഓഫിസിലേക്കു പോകുമ്പോള്‍ ഉമ്മയുടെ നെറുകയില്‍ ഉമ്മവച്ചിട്ടാണ് ഇറങ്ങിയിരുന്നത്’’ – യൂസഫലി പറഞ്ഞു.
‘‘പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞു തന്നത് ഉമ്മയാണ്. എന്റെ ഉമ്മ ഒരുപാടു രാജ്യങ്ങളിൽ ജനത്തെ സേവിച്ച മാതാവാണ്. ഞാന്‍ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും ഞാന്‍ എന്നാലാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ കുറ്റപ്പെടുത്താറുമുണ്ട്. സമൂഹമാധ്യമങ്ങളിലും എന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരുണ്ട്. അതൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുക്കാറില്ല.’’
‘‘മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണം. മക്കൾ ഉപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണ്. ഇത്തരം നീചമായ സംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണ്. ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ടുവന്ന് തള്ളാമെന്ന ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്’’ – യൂസഫലി പറഞ്ഞു.
ഗാന്ധിഭവന്റെ പുതിയ മന്ദിരത്തിലെത്തിയ യൂസഫലിയെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്നാ രാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്.അമല്‍രാജ് എന്നിവര്‍ ചേര്‍ന്ന സ്വീകരിച്ചു. 15 കോടി രൂപ മുടക്കി നിർമാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.
രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പൊതുവായ പ്രാർഥനാഹാളും മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനാമുറികളും, ഡൈനിങ് ഹാളുകള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണ സംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, ഓഫിസ് സംവിധാനങ്ങള്‍ എന്നിങ്ങനെ മികച്ച രീതിയിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഈ അഗതി മന്ദിരത്തില്‍ 300 അഗതികള്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കാം. പുതിയ മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.