പന്താവൂരില്‍ നിന്ന് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം
ചങ്ങരംകുളം:ഒരു മാസം മുമ്പ് പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം.എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇർഷാദിനെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു.തുടർന്ന് അന്യേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം ജില്ലാ പോലീസ് മേധാവിക്കും,കളക്ടര്‍,മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കി.തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള സ്പെഷല്‍ അന്വേഷണ സംഘം സൈബര്‍ പോലീസിന്റെ സഹായത്തോടെ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.നിരവധി ടെലിഫോണ്‍ കോളുകള്‍ ഇതിനകം പരിശോധിച്ചു.സംശയം തോന്നിയ നിരവധി പേരെ പല തവണ ചോദ്യം ചെയ്തു.കോഴിക്കോടിനടുത്ത് വെച്ച് കാണാതായത്തിന്റെ തൊട്ടടുത്ത ദിവസം മുതൽ മൊബൈല്‍ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടതായും മറ്റു വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും ഉദ്ധ്യോഗസ്ഥര്‍ അറിയിച്ചു.യുവാവ് പോവാന്‍ ഇടയുള്ള സ്ഥലങ്ങളിലെല്ലാം നേരിട്ടെത്തി അന്വേഷണം നടത്തിയിട്ടുണ്ട്. ഇർഷാദിന് വേണ്ടിയുള്ള തിരച്ചിൽ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയതായും യുവാവിനെ കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം കൂടി പ്രതീക്ഷിക്കുന്നതായും അന്വേഷത്തിന് നേതൃത്വം നല്‍കുന്ന ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ അറിയിച്ചു