26 April 2024 Friday

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

ckmnews

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി


കൊച്ചി∙ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ ഡീസൽ നൽകുന്ന വിപണി വിലയ്ക്കു തന്നെ കെഎസ്ആർടിസിക്കും ഡീസൽ നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വൻകിട ഉപയോക്താവ് എന്ന നിലയിൽ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഉത്തരവു താൽകാലികമാണെന്നും ഹർജിയിലെ തീർപ്പിനു വിധേയമാകുമെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ഹർജിയിലാണു നടപടി.ലാഭകരമല്ലാത്ത റൂട്ടിൽപോലും പൊതുജനങ്ങൾക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്കു നൽകുന്നതിന്റെ ഇരട്ടി നിരക്കിൽ ഇന്ധനം നൽകുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് 4 ലക്ഷം ലീറ്റർ ഡീസൽ ആണ് പ്രതിദിന ഉപയോഗം. ഇതിനാൽ ബൾക്ക് കൺസ്യൂമറായാണ് കെഎസ്ആർടിസിയെ പെട്രോളിയം കോർപ്പറേഷനുകൾ പരിഗണിക്കുന്നത്. ഓയിൽ കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് വിഭാഗത്തിലാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇരട്ട വില സംവിധാനം നടപ്പാക്കിയതോടെ കൂടുതൽ ഇന്ധനം ആവശ്യമായ കുത്തക സ്ഥാപനങ്ങളുടെ പട്ടികയിലായി കെഎസ്ആർടിസി.


നേരത്തേ വിപണി വിലയെക്കാൾ 1.90 രൂപ ലീറ്ററിനു കുറച്ചാണ് കെഎസ്ആർടിസിക്ക് ഡിസ്കൗണ്ട് നൽകിയിരുന്നത്. ബൾക്ക് പർച്ചേസിൽ മാറ്റം വന്നതോടെ 1 ലീറ്റർ ഡീസലിന് വിപണി വിലയേക്കാൾ 2.7 രൂപ അധികം നൽകണം.