യുദ്ധഭൂമിയിൽ നിന്ന് ഷഹൽ നാട്ടിലെത്തി:ആശ്വാസത്തോടെ കുടുംബം
യുദ്ധഭൂമിയിൽ നിന്ന് ഷഹൽ നാട്ടിലെത്തി:ആശ്വാസത്തോടെ കുടുംബം
ചങ്ങരംകുളം:യുദ്ധഭൂമിയിൽ നിന്ന് ഓരാഴ്ചത്തെ ദുരിത ജീവിതത്തിന് ശേഷം ഷഹലും സുഹൃത്തുക്കളും നാട്ടിലെത്തി.ശനിയാഴ്ച കാലത്ത് 11 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ വന്നിറങ്ങിയ ഷഹലിനെ പിതാവ് സാലിഹും സഹോദരങ്ങളും ചേർന്ന് സ്വീകരിച്ചു.യുദ്ധം തുടങ്ങിയത് മുതൽ ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഓരോ ദിനങ്ങളും കടന്ന് പോയത്.തങ്ങളോടൊപ്പം ഉണ്ടായിരുന്ന 650 ഓളം വിദ്യാർത്ഥികളും സുരക്ഷിതരാണ്.എല്ലാവരും നാട്ടിലെത്തിയതായും ഷഹൽ പറഞ്ഞു
സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ച ഇന്ത്യൻ എംബസിക്കും പ്രാർത്ഥനയും സ്നേഹവും അർപ്പിച്ച് ഒപ്പം നിന്നവർക്കും നന്ദിയുണ്ട്.ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ ദിനങ്ങളും സമ്മാനിച്ചത്.ഒപ്പം നിന്ന് ധൈര്യം തന്നവരോടുള്ള കടപ്പാട് തീർത്താൽ തീരുന്നതല്ലെന്നും ഷഹൽ പറഞ്ഞു.റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തുടങ്ങിയത് മുതൽ നല്ല രീതിയിൽ ഉറങ്ങാനായിട്ടില്ല.ഇപ്പോൾ സന്തോഷം തോനുന്നുവെങ്കിലും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഇനിയും മറ്റുള്ള സ്ഥലങ്ങളിൽ ഉണ്ടെന്നാണ് അറിയുന്നത്.ബാക്കിയുള്ളവർ കൂടി സുരക്ഷിതമായി നാട്ടിലെത്താനാണ് പ്രാർത്ഥിക്കുന്നതെന്ന് ഷഹലിന്റെ പിതാവ് സാലിഹ് പറഞ്ഞു
പഠനം ഓൺലൈൻ വഴി തുടരാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും യുദ്ധം തീരുമ്പോൾ മാത്രമെ മറ്റുകാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും.കേന്ദ്രസർക്കാർ തങ്ങളെ കൈവെടിയില്ല തങ്ങളുടെ തുടർ പഠന കാര്യങ്ങളിൽ നല്ല തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചങ്ങരംകുളം കക്കിടിക്കൽ സ്വദേശിയായ ഷഹൽ പറഞ്ഞു