സംയുക്ത കർഷക സമരസമിതിയുടെ 12 മണിക്കൂർ നിരാഹാര സത്യാഗ്രഹം തുടങ്ങി
ചങ്ങരംകുളം:നെൽകർഷകരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാർ അർദ്ധ സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് സംയുക്ത കർഷക സമരസമിതിയുടെ 12 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.മലപ്പുറം തൃശൂർ ജില്ലകളുടെ സംഗമ സ്ഥാനമായ കടവല്ലൂർ -കോക്കൂർ മേഖലയിലെ നെല്ലുൽപാദക പാടശേഖര കൂട്ടായ്മകളുടെ നേതൃത്വത്തിലാണു സത്യാഗ്രഹം.കടവല്ലൂർ, കോക്കൂർ, കൊള്ളഞ്ചേരി, കൊളത്താണിതാഴം,
അടിമനത്താഴം എന്നീ നെല്ലുൽപാദക പാടശേഖര സമിതിക്ക് കീഴിലെ കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്ന കൊള്ളഞ്ചേരി തോട് ആഴം കൂട്ടി നവീകരണം നടത്തി കൃഷിക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണു കർഷകർ സമര രംഗത്തേക്ക് വന്നത്. 30 കൊല്ലമായി തരിശിട്ടിരുന്ന മേഖലയിലെ 600 ഏക്കറോളം നെൽപാടങ്ങൾ കഴിഞ്ഞ നാലു കൊല്ലമായി കർഷക കൂട്ടായ്മകൾ മുൻ കയ്യെടുത്ത് കൃഷി ഇറക്കി വരുന്നുണ്ട്. മേഖലയിൽ ജല സേചനത്തിനു എക ആശ്രയം 4 കിലോമീറ്റർ നീളത്തിലുള്ള കൊള്ളഞ്ചേരി തോടാണ്. എന്നാൽ തോട് മണ്ണിടിഞ്ഞ് തൂർന്നതിനാൽ വേനൽ കാലത്ത് വെള്ളം കൊണ്ടുവരാനോ സ്റ്റോർ ചെയ്യാനോ കഴിയാതെ കൃഷി കരിഞ്ഞുണങ്ങുന്നത് മൂലം കർഷകർ രോഷത്തിലാണ്.സർക്കാറിലേക്കും ജനപതിനിധികൾക്കും നിരവധി തവണ നിവേദനം കൊടുത്തെങ്കിലും ഫലമില്ലാതായപ്പോഴാണു സത്യാഗ്രഹ സമരവുമായി കർഷകർ രംഗത്ത് വന്നത്.സത്യാഗ്രഹ സമരം കർഷകോത്തമ അവാർഡ് ജേതാവ് എം എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി എ
സതീഷ് കുമാർ, മൊയ്തീൻ എം കെ, മുജീബ് കോക്കുർ, ബഷീർ മോഡേൺ, ഇ. വി മുജീബ് കോക്കൂർ, അബൂബക്കർ കടവല്ലൂർ, പി എം നൂറുദ്ധീൻ പ്രസംഗിച്ചു.