26 April 2024 Friday

സുരക്ഷ വിലയിരുത്തല്‍ തൃപ്തികരം: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ പറന്നിറങ്ങും

ckmnews

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന്​ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷ വിലയിരുത്തല്‍ (സേഫ്റ്റി അസസ്മെന്‍റ്) തൃപ്തികരം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് കരിപ്പൂരില്‍ യോഗം ചേര്‍ന്നത്. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്ബനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടി വിലയിരുത്തിയത്.

എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു. കരിപ്പൂരിലെ സേഫ്റ്റി മാനേജര്‍ ഒ.വി. മാര്‍ക്സിസിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷ വിലയിരുത്തല്‍ നടന്നത്​.

വലിയ വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍വിസ് നടത്താനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരില്‍ തയാറാണെന്ന് അതോറിറ്റി വിമാനകമ്ബനി പ്രതിനിധികളെ അറിയിച്ചു. എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ടെയ്ല്‍ വിന്‍ഡില്‍ ലാന്‍ഡ്​ ചെയ്യാന്‍ പറ്റും, ലാന്‍ഡ്​ ചെയ്യാനാവശ്യമായ റണ്‍വേ നീളം തുടങ്ങിയവ ഉള്‍പ്പെടുത്തി പുതിയ സ്​റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീഡ്യര്‍ (എസ്.ഒ.പി) സമര്‍പ്പിക്കാന്‍ യോഗത്തില്‍ വിമാനകമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. ജനുവരി 12നകം നല്‍കാമെന്നാണ് കമ്ബനികള്‍ അറിയിച്ചത്. തുടര്‍ന്ന് 15ഓടെ സുരക്ഷ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്.ഒ.പിയും ഉള്‍പ്പെടെ അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കരിപ്പൂരില്‍ നിന്ന്​ അന്തിമ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ അനുമതി കാര്യത്തില്‍ തീരുമാനമെടുക്കുക.