26 April 2024 Friday

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്‍റെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

ckmnews

ന്യൂഡല്‍ഹി : സ്‌കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം ബാഗിന്റെ ഭാരം എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്‌കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്യന്നത്. മാത്രമല്ല രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്.എന്നാല്‍ ഇനി മുതല്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ല എന്നാണ് പുതിയ സ്‌കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ പരമാവധി തൂക്കം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ ഇനി മുതല്‍ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തില്‍ പറയുന്നു. ഒപ്പം സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും നയത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ പുസ്തകം നിശ്ചയിക്കുമ്ബോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം ഇത് സ്‌കൂള്‍ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും നയം ചൂണ്ടിക്കാട്ടുന്നു. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ക്ളാസിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ വൈകുന്നേരങ്ങളില്‍ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണമെന്നും നയത്തില്‍ പറയുന്നു.

ആറ് മുതല്‍ എട്ട് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം. ഈ പ്രായം മുതലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഏകാഗ്രതയോടെ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങുന്നത്. അതിനാല്‍ തന്നെ കഥകള്‍, ലേഖനങ്ങള്‍, പ്രാദേശികമായ വിഷയങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച്‌ എഴുതാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കണം. ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്ളാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.