'തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി; രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്'; സുരേഷ് ഗോപി
തൃശൂര്‍: ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിൽ ആത്മവിശ്വാസം ഇരട്ടിയാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ എന്ന് തൃ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. എങ്കിലും ജനവിധി പ്രധാനമാണെന്നും അതിനായി ജൂൺ നാല് വരെ കാത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ തികഞ്ഞ ഈശ്വരവിശ്വാസിയാണെന്നും ഈശ്വരൻ കാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംപിയാകാനാണ് വന്നിരിക്കുന്നത്. എംപിയായാല്‍ കേന്ദ്രമന്ത്രിയെക്കാള്‍ മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യാനുള്ള അന്തരീക്ഷം തന്റെ പാര്‍ട്ടിക്കുണ്ട്. തന്റെ സമ്പാദ്യം മുഴുവന്‍ തൊഴിലില്‍ നിന്നാണ്. രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടുമില്ല- സുരേഷ് ഗോപി പറഞ്ഞു.
തന്റെ ആവശ്യം പ്രധാനമന്ത്രിയോടും രാജ്യരക്ഷാമന്ത്രിയോടും ഗൃഹമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും
നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടു. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.