09 May 2024 Thursday

ബലാത്സംഗ കേസില്‍ ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവ്

ckmnews



ബാഴ്‌സലോണ: ബലാത്സംഗ കേസില്‍ പ്രശസ്ത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന് നാലര വര്‍ഷം തടവുശിക്ഷ. സ്പാനിഷ് കോടതിയാണ് ബാഴ്‌സലോണ മുന്‍താരം കൂടിയായ ആല്‍വസിനെ ശിക്ഷിച്ചത്. 2022 ഡിസംബറില്‍ ബാഴ്‌സലോണയിലെ നിശാക്ലബ്ബിലെ ശുചിമുറിയില്‍ വച്ച്, യുവതിയെ ബലാത്സംഗം ചെയ്തതിനാണ് നടപടി. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. യുവതിയെ അറിയില്ലെന്നും പ്രശസ്തിക്ക് വേണ്ടിയുള്ള പരാതിയെന്നും ആദ്യം നിലപാടെടുത്ത ആല്‍വസ്, ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ 4 തവണ മൊഴി മാറ്റിയിരുന്നു.

മദ്യലഹരിയില്‍ സംഭവിച്ചതെന്നായിരുന്നു ഒടുവില്‍ ആല്‍വസിന്റെ മൊഴി. 9 വര്‍ഷം തടവു നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പാടില്ലെന്നായിരുന്നു ആല്‍വസിന്റെ വാദം. മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള ആല്‍വസ്, രണ്ട് തവണ കോപ്പ അമേരിക്ക കിരീടം നേടിയ ബ്രസീല്‍ ടീമിലെ പ്രധാന താരമായിരുന്നു. ഒളിംപിക് സ്വര്‍ണം നേടുന്ന പ്രായം കൂടിയ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുള്ള ആല്‍വസ്, പിഎസ്ജി, യുവന്റസ് ടീമുകളിലും കളിച്ചിട്ടുണ്ട്. ബലാത്സംഗ പരാതി ഉയര്‍ന്നതിന് പിന്നാലെ ആല്‍വസുമായുള്ള കരാര്‍ മെക്‌സിക്കന്‍ ക്ലബ്ബായ പ്യൂമാസ് റദ്ദാക്കിയിരുന്നു.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയ താരമാണ് മുപ്പത്തിയൊമ്പതുകാരനായ ഡാനി ആല്‍വസ്. എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ള ഡാനി ആല്‍വസ് ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്‌ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസ് സ്വന്തമാക്കിയിരുന്നു.