09 May 2024 Thursday

‘അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം’; പ്രധാനമന്ത്രി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും

ckmnews



അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. അബുദാബിയില്‍ നടക്കുന്ന മെഗാ ‘അഹ്ലന്‍ മോദി’ പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇയില്‍ എത്തി. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്. സന്ദർശനം പൂർത്തിയാക്കി രാത്രിയോടെ ഖത്തറിൽ തിരിക്കും.പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ട് . പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലാന്‍ മോദി’ സമ്മേളനം നടന്നത്.


അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. 2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി തന്നെ ആദരിച്ചു. ഇത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഇന്ത്യയുടെ വികസനത്തിൽ പങ്കാളിയാണ് യു.എ.ഇ. ഇന്ന് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഏഴാമത്തെ വലിയ നിക്ഷേപകരുമാണെന്നും കൂട്ടിച്ചേർത്തു.