സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ; ഗവർണറുടെ വ്യക്തിഗത സുരക്ഷ സിആർപിഎഫിന്
ഗവർണറുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ. വ്യക്തിഗത സുരക്ഷ സിആർപിഎഫിന്. യാത്രയിൽ മുന്നിലും പിന്നിലുമുള്ള വാഹനങ്ങളിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരുണ്ടാകും. രാജ്ഭവന്റെ ഉള്ളിലും സി.ആർ.പി.എഫ്. രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷയൊരുക്കും. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് നിശ്ചയിക്കുന്നത് പൊലീസായിരിക്കും.
കൊല്ലം നിലമേലിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വകവയ്ക്കാതെ ഗവർണർ റോഡിലിറങ്ങി കുത്തിയിരുന്നതാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങൾക്ക് കാരണം. കഴിഞ്ഞദിവസം കൊല്ലത്ത് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് മുന്നിൽ വണ്ടി നിർത്തി ഗവർണർ റോഡിലിറങ്ങിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരോടും വിദ്യാര്ഥികളോടും ആക്രോശിക്കുകയും ഒന്നര മണിക്കൂർ ഗവർണർ റോഡിൽ കുത്തിയിരിക്കുകയും ചെയ്തു.ഗവർണർക്ക് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ സമയമില്ലെന്നും എന്നാൽ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നുമുള്ള തരത്തിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്.