തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും; കഴിഞ്ഞ ദിവസവും മലചവിട്ടിയത് ഒരു ലക്ഷത്തിലധികം അയ്യപ്പഭക്തർ
ശബരിമല മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്ക അങ്കി ഡിസംബർ 26 വൈകിട്ട് സന്നിധാനത്തെത്തും. വൈകിട്ട് 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. തങ്ക അങ്കി എത്തുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് മണി വരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ പ്രവേശിപ്പിക്കില്ല.
തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്ച ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടു. ഡിസംബർ 26ന് പമ്പയിലെത്തുന്ന ഘോഷയാത്രയ്ക്ക് ശബരിമയിലേക്ക് എത്തും മുമ്പ് ശരംകുത്തിയിൽ സ്വീകരണം നൽകും.
1973-ൽ മുൻ തിരുവിതാംകൂർ രാജകുടുംബത്തിലെ ചിത്തിര തിരുനാൾ ബാലരാമ വർമ്മയാണ് 453 പവൻ ഭാരമുള്ള തങ്ക അങ്കി ശബരിമല അയ്യപ്പക്ഷേത്രത്തിൽ സമർപ്പിച്ചത്.
വൈകിട്ട് നടക്കുന്ന ദീപാരാധനയ്ക്ക് മുന്നോടിയായി ക്ഷേത്രതന്ത്രി തങ്ക അങ്കി ചാർത്തും. ശബരിമലയിലെ മണ്ഡലപൂജ ഡിസംബർ 27-ന് നടക്കും. ജനുവരി 15ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിന് ക്ഷേത്രം ഡിസംബർ 30-ന് വൈകിട്ട് അഞ്ചിന് തുറക്കും.
അതേസമയം, സന്നിധാനത്ത് കഴിഞ്ഞ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ പതിനെട്ടാം പടി കയറി. പോലീസിൻ്റെ കണക്ക് പ്രകാരം 1,00,909 പേരാണ് രാത്രി 12 മണി വരെ പടി കേറിയത്. തിങ്കളാഴ്ച രാവിലെയും ദർശനത്തിനായുള്ള തീർഥാടകരുടെ നിര ശബരീപീഠം വരെ നീണ്ടുകിടക്കുകയാണ്.
പമ്പയിലേക്കുള്ള ട്രങ്ക് റോഡുകൾക്ക് പുറമെ ശബരിമലയിലേക്കുള്ള കാനനപാതകളിലും ഈ സീസണിൽ തീർഥാടകരുടെ തിരക്ക് കുത്തനെ ഉയർന്നു.
അതിനിടെ, തീർഥാടനമേഖലയിലെ ഭക്ഷണശാലകളിൽ നിന്നുള്ള നിരവധി നിയമലംഘനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിൽ കണ്ടെത്തി. പിഴവ് വരുത്തിയ യൂണിറ്റുകൾക്ക് വകുപ്പ് 1.10 ലക്ഷം രൂപ പിഴ ചുമത്തി.
നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 858 പരിശോധനകളും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മിക്ക നിയമലംഘനങ്ങളും വകുപ്പ് ഇതുവരെ നടത്തിയിട്ടുണ്ട്.