09 May 2024 Thursday

കരുവന്നൂർ സഹകബാങ്ക് തട്ടിപ്പ്; പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമെന്ന് ഇഡി

ckmnews


കരുവന്നൂർ സഹകബാങ്ക് തട്ടിപ്പിൽ കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി. പി സതീഷ്കുമാറിന് കുഴൽപ്പണ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലിൽ ഇത്തരം സംഘങ്ങളുടെ പങ്കും ആന്വേഷണ പരിധിയിൽ വരുമെന്നും പി സതീഷ്കുമാറുമായി ബന്ധമുള്ള അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായും ശേഖരിച്ചെന്ന് ഇഡി പറയുന്നു.

സഹകരണ ബാങ്ക് ക്രമക്കേടിൽ ആളുകളുടെ നിക്ഷേപം പൂർണമായും തിരികെ നൽകാൻ കഴിയുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരിൽ ചുമതല നൽകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.


12 കോടി നിക്ഷേപം തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന് നൽകും. ക്രമക്കേട് കാണിച്ചവരിൽ നിന്ന് പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 73 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. കേരളബാങ്കിൽ നിന്ന് കിട്ടാനുള്ള പന്ത്രണ്ട് കോടിയുടെ നിക്ഷേപം കരുവന്നൂർ ബാങ്കിന് നൽകും. നിക്ഷേപകരുടെ പണം പൂർണമായും നൽകും. ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് വി എൻ വാസവൻ വ്യക്തമാക്കി.


2011 മുതൽ ഇവിടെ ക്രമക്കേട് നടന്നിട്ടുണ്ട്. ആദ്യ പരാതി ലഭിച്ചത് 2019ലാണ്. പതിനെട്ട് എഫ്‌ഐആറുകളാണ് ഇതിനോടകം ക്രമക്കേട് സംബന്ധിച്ച് എടുത്തത്. കരുവന്നൂരിലെ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയും. നിലവിലെ പ്രഖ്യാപനങ്ങൾക്ക് ആർബിഐ ചട്ടങ്ങൾ തടസമല്ല. സഹകരണ ബാങ്കുകളിൽ ആഴ്ച തോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. ഇഡി ഇടപെടൽ കാരണം ഇടപാടുകൾ മരവിപ്പിച്ചെന്നും സഹകരണ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.