09 May 2024 Thursday

ലിബിയയെ തകര്‍ത്ത് ഡാനിയല്‍ കൊടുങ്കാറ്റ്; മരണം 5000 കവിഞ്ഞു

ckmnews



ലിബിയയില്‍ നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 മരണം റിപ്പോര്‍ട്ട് ചെയ്തു. 10,000 ത്തിലധികം പേരെ കാണാതായെന്നും റിപ്പോര്‍ട്ട്. ആശുപത്രി ഇടനാഴികളില്‍ വരെ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടുന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ലിബിയയിലെ ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണ സംഖ്യ 5,300 കടന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ആയിരത്തിലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ലിബിയ, റെഡ്‌ക്രോസ് അറിയിച്ചു. വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനിടെ മൂന്ന് ഐഎഫ്ആര്‍സി അംഗങ്ങളാണ് മരിച്ചത്.

കടലിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമെല്ലാം മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നതായി കിഴക്കന്‍ ലിബിയ അഡ്മിനിസ്ട്രേഷന്‍ വ്യോമയാന മന്ത്രി ഹിചെം അബു ചികിയോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി. ദുരന്ത നിവാരണത്തിനായി അടിയര സഹായ സേനയെ ചുമതലപ്പെടുത്തിയതായും ഐക്യരാഷ്ട്ര സഭാ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു. തുര്‍ക്കിയും മറ്റ് രാജ്യങ്ങളും ലിബിയയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനുളള വാഹനങ്ങള്‍, റെസ്‌ക്യൂ ബോട്ടുകള്‍, ജനറേറ്ററുകള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കി.

കിഴക്കന്‍ ലിബിയയില്‍ കഴിഞ്ഞദിവസം വീശിയടിച്ച ഡാനിയല്‍ കൊടുങ്കാറ്റാണ് വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയെ പ്രളയത്തില്‍ മുക്കിയത്. കനത്ത മഴയിലും കാറ്റിലും ദെര്‍നയിലെ രണ്ട് അണക്കെട്ടുകള്‍കൂടി തകര്‍ന്നതോടെ ലിബിയ അക്ഷരാര്‍ഥത്തില്‍ ദുരന്ത ഭൂമിയായി മാറി. പലയിടത്തും നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.