കാലവർഷം ചതിച്ചു:ഏക്കർ കണക്കിന് താമര കൃഷിയും പ്രതിസന്ധിയിൽ
എടപ്പാൾ:കാലവർഷത്തിൽ മഴ കുറഞ്ഞത് താമരക്കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു.പൊന്നാനി നെയ്‌തല്ലൂർ,തവനൂരിലെ കാലടി, എടപ്പാളിലെ കുണ്ടയാർ മേഖലകളിലെ ഏക്കർകണക്കിനു സ്ഥലങ്ങളിലെ താമരകൃഷിയാണ് കാലവർഷം ചതിച്ചതുമൂലം വെള്ളം കിട്ടാതെ നശിക്കുന്നത്. രണ്ട് അടിയെങ്കിലും ഉയരത്തിൽ വെള്ളമുണ്ടെങ്കിലേ താമരകൃഷി നിലനിർത്താനാവൂ.
വെള്ളം പമ്പ് ചെയ്ത് വരൾച്ചയ്ക്ക് പരിഹാരം കാണാൻ ആലോചനയുണ്ടെങ്കിലും അത് പ്രായോഗികമാകില്ലെന്ന അഭിപ്രായവും കർഷകരെ അലട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു താമരപ്പൂവിന് ആറു രൂപയുണ്ടായിരുന്നത് ഇപ്പോൾ വിലയിടിഞ്ഞ് മൂന്ന് രൂപയായി.
കഴിഞ്ഞ വർഷം നല്ല മഴ ലഭിച്ചതും കൂടുതൽ കർഷകർ കൃഷിയാരംഭിച്ചതും കാരണം ഉത്‌പാദനം വർധിച്ചതാണ് കാരണം.
വിലയിടിഞ്ഞതും കർഷകരെ സാരമായി ബാധിക്കുന്നുണ്ട്.സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്കാണ് ഇവിടെനിന്ന് താമര കയറ്റി പോകുന്നത്. താമരകൃഷികർഷകർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറാവാത്തത് പുനഃപരിശോധിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.