ട്രെയിൻ വരുമ്പോൾ ട്രാക്കിൽ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ കുറ്റിപ്പുറത്ത് വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
ട്രെയിൻ വരുമ്പോൾ ട്രാക്കിൽ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ
കുറ്റിപ്പുറത്ത് വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
കുറ്റിപ്പുറം :ട്രെയിനിറങ്ങി ട്രാക്കിലൂടെ നടന്ന വിദ്യാർഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട്– ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് ഇറങ്ങിയ വിദ്യാർഥികളാണ് ഒന്നാം പ്ലാറ്റ്ഫോമിലെത്താൻ നടപ്പാലം ഉപയോഗിക്കാതെ ട്രാക്കുകളിലൂടെ ഇറങ്ങി നടന്നത്.വിവിധ കോളജുകളിലേക്കുള്ള ഇരുപത്തിയഞ്ചോളം വിദ്യാർഥികൾ ട്രാക്കുകളിൽ ഉള്ളപ്പോഴാണ് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കടന്നുവന്നത്. മധ്യഭാഗത്തെ ട്രാക്കിലൂടെ ട്രെയിൻ വരുന്നതുകണ്ട് വിദ്യാർഥികൾ പരിഭാന്തരായി ചിതറിയോടി. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
നിയമം ലംഘിച്ച് ട്രാക്കിലിറങ്ങി നടന്ന സംഭവത്തെ തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വിവിധ കോളജുകളിലെത്തി നോട്ടിസ് നൽകി.വിദ്യാർഥികൾക്കൊപ്പം ട്രാക്കിൽ ഇറങ്ങിയ 3 പേർക്ക് പിഴയിട്ടു.കുറ്റിപ്പുറം സ്റ്റേഷനിൽ ഇത്തരത്തിലുള്ള നിയമലംഘനം പതിവാണെന്നും ഇതിനെതിരെ മഫ്തിയിൽ പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ.