09 May 2024 Thursday

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് സമാപനം

ckmnews


മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ശനിയാഴ്‌ച സമാപനമാകുന്നു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും.


ആഭ്യന്തര തീർഥാടകരും ജിസിസി രാജ്യങ്ങളിലെ തീർഥാടകരും കഴിഞ്ഞ ദിവസം തന്നെ ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് മക്കയിൽ നിന്ന് മടങ്ങി തുടങ്ങി. വേഗത്തിൽ തിരിച്ചുപോകേണ്ട തീർഥാടകർക്ക് വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് മുൻപ് മിനായിൽ നിന്ന് മക്കയിലെത്തി ചടങ്ങ് പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്. അല്ലാത്തവർ മിനായിൽ ഒരു രാത്രി കൂടി തങ്ങി ശനിയാഴ്ച കല്ലേറ് ചടങ്ങ് പൂർത്തിയാക്കും.


തിരക്ക് കണക്കിലെടുത്ത് ഇന്നലെയും ഇന്നും മിനയിലും മക്കയിലും പ്രത്യേക ക്രമീകരണം ഹജ്ജ് പ്രസഡിൻസി ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് തീർഥാടകരെ ഓരോ സംഘങ്ങളായാണ് അയക്കുന്നത്. ഓരോ ഗ്രൂപ്പിനും പ്രത്യേക സമയവും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച നിശ്ചയിച്ച സമയത്ത് മിനായിലെ ക്യാമ്പുകളിൽ നിന്ന് തീർഥാടകർ ജംറ കോംപ്ലക്‌സിലേക്ക് കല്ലേറിനായി നീങ്ങിത്തുടങ്ങി.


മെട്രെോ ട്രെയിനിലും ബസുകളിലുമായാണ് തീർത്ഥാടകർ ജമറാത്തിലെത്തിയത്. ജംറക്ക് സമീപമുള്ള ടെന്റുകളിലെ തീർഥാടകർ കാൽനടയായാണ് നീങ്ങിയത്. 85,000 ഇന്ത്യൻ തീർഥാടകർ മെട്രോ വഴിയാണ് ജംറയിൽ എത്തിയത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുളള തീർഥാടകരും ഹജ്ജിന്റെ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ട്.


അതേസമയം ഇത്തവണ ഹജജ് പെർമിറ്റ് ഇല്ലാതെ എത്തിയ 1,59,188 പേരെ അധികൃതർ മടക്കി അയച്ചു. 150 രാജ്യങ്ങളിൽനിന്നുള്ള 18,45,045 തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിച്ചത്. 1,75,025 പേർക്കാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 11,252 തീർഥാടകർ ഇത്തവണ ഹജ്ജിന് എത്തി. മലയാളികളായ തീർത്ഥാടകർ ജൂലൈ 13 മുതൽ കേരളത്തിലേക്ക് മടങ്ങും.