ജീവശ്വാസം ഇനി ഏതാനും മണിക്കൂറുകൾ മാത്രം, അസാധാരണ തിരച്ചിൽ; ടൈറ്റൻ രക്ഷാദൗത്യം അതീവ ദുഷ്കരം
അറ്റ്ലാന്റിക്കിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തെ തിരയുന്നതിനായി അസാധാരാണ രക്ഷാദൗത്യത്തിൽ ലോകം. സാധ്യമായ എല്ലാ മാർഗങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് രാജ്യങ്ങൾ. ടൈറ്റന്റെ കവചത്തിൽ വിള്ളലുകളൊന്നും ജീവശ്വാസം ഏതാനും മണിക്കൂറുകൾ അവശേഷിച്ചിട്ടുണ്ടാകാമെന്നു കോസ്റ്റ് ഗാർഡ്. അതിനാൽത്തന്നെ സമയത്തിനോടുള്ള പോരാട്ടത്തിലാണ് രക്ഷാപ്രവർത്തകർ.
10000 മൈൽ ദൂരം ചുറ്റും തിരഞ്ഞെങ്കിലും ടൈറ്റനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആഴക്കടലിലെ അന്വേഷണം തുടരുകയാണ് വിവിധ രാജ്യങ്ങളിലെ രക്ഷാപ്രവർത്തരെന്നാണ് റിപ്പോർട്ട്. സോണാർ സംവിധാനമുള്ള കനേഡിയൻ വിമാനങ്ങളും(P3 Aurora aircraft ) കനേഡിയൻ നാവിക സേനയുടെ കപ്പലുകളു തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട് തിരച്ചിലുകൾക്കും വീണ്ടെടുക്കലുകൾക്കും പേരുകേട്ട യുഎസിന്റെ നാവിക സംവിധാനങ്ങളും സി-130 വിമാനങ്ങളും ഒപ്പം ഫ്രാൻസിന്റെ സമുദ്രാന്തര പര്യവേക്ഷണ റോബോടിക് വാഹനങ്ങളും വിന്യസിച്ചിരിക്കുന്നു.
ടൈറ്റൻ എന്ന കാർബൺ ഫൈബർ സബ്‌മെർസിബിളിന് ഞായറാഴ്ച രാവിലെ 6 മണിയോടെ സമുദ്രാന്തർ ഭാഗത്തേക്കു പോയപ്പോൾ 96 മണിക്കൂർ ഓക്സിജൻ സംഭരണം ഉണ്ടായിരുന്നെന്നു ആഴക്കടൽ പര്യവേക്ഷണ കമ്പനിയായ ഓഷൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ വക്താവ് പറയുന്നു. 18ന് ഞായർ പുലർച്ചെ 1.30(ഇന്ത്യൻസമയം) ആയിരുന്നു ആ യാത്ര ആരംഭിച്ചത്. അകത്തുനിന്നു തുറക്കാനാവാത്ത സമുദ്രപേടകത്തിലെ അഞ്ചു ജീവനുകൾ രക്ഷിക്കാൻ പരിശ്രമിക്കുന്ന രക്ഷാപ്രവർത്തകരെ ആകുലപ്പെടുത്തുന്ന ഘടകങ്ങളിങ്ങനെ.
രക്ഷാപ്രവർത്തകർ നേരിടുന്ന ചില വെല്ലുവിളികൾ ഇവയാണ്:
∙ഏകദേശം 7 മീറ്റർ മാത്രം വലുപ്പമുള്ള ടൈറ്റൻ ചെറുതും കണ്ടുപിടിക്കാൻ പ്രയാസമുള്ളതുമാണ്.
∙ അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിലെ വെള്ളം വളരെ ഇരുണ്ടതും മങ്ങിയതുമാണ്. കൈകൾ പോലും കാണാനാവാത്ത വിധം കലങ്ങിമറിഞ്ഞതാണ് അടിത്തട്ടെന്ന് ടിം മാൾട്ടിൻ എന്ന പര്യവേക്ഷകൻ പറയുന്നു.
∙12,500 അടി താഴ്ചയിലാണ് പരിശോധിക്കേണ്ടത്, ഇത് മനുഷ്യൻ ഇതുവരെ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമുള്ളതാണ്.
∙ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ എത്താൻ കഴിയുന്ന മനുഷ്യനെ ഉൾക്കൊള്ളുന്ന സബ്‌മെർസിബിളുകളൊന്നുമില്ല. വിദൂര നിയന്ത്രിതമായ വാഹനങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്.
പ്രതീക്ഷ നൽകുന്ന രക്ഷാദൗത്യങ്ങളിങ്ങനെ
∙2021 മാർച്ചിൽ ജപ്പാനിലെ ഒകിനാവയ്ക്ക് സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ 19,075 അടി താഴെയുള്ള സീ ഹോക്ക് ഹെലികോപ്റ്റർ വീണ്ടെടുക്കാൻ സഹായിച്ച ഫ്രാൻസിന്റെ അറ്റ്ലാന്റെ കപ്പൽ സമുദ്രഭാഗത്തു തിരച്ചിൽ നടത്തും. ഈ കപ്പലിൽ നോട്ടിൽ എന്ന സമുദ്രപേടകവും വിക്ടർ 6000എന്ന വിദൂര നിയന്ത്രിത ജലപേടകവുമുണ്ട്.
∙പൈപ്പുകളും കേബിളുകളും സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യമുള്ള ടെക്നിപ്പ് എഫ്എംസിയുടെ ഉടമസ്ഥതയിലുള്ള ഡീപ് എനർജി എന്ന കപ്പലും തിരച്ചിൽ പ്രദേശത്തുണ്ട്. ഇതിൽ പതിനായിരം അടിയോളം മുങ്ങാൻ കഴിയുന്ന വാഹനങ്ങളും ഉണ്ട്.
∙ സോണാർ ബോയുകൾ, വിദൂരമായി പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ (ROVs),അന്തർവാഹിനികൾ എന്നിവ രംഗത്തുണ്ട്.