09 May 2024 Thursday

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം

ckmnews

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം.



തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണി എടുക്കേണ്ടി വന്നിരുന്നു അവർക്ക്. ഒടുവിൽ തൊഴിലാളികൾ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം ചുരുക്കണം എന്നതായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിനം ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ സംഘടിച്ച തൊഴിലാളികൾക്ക് നേർക്ക് ആരോ ബോംബ് എറിഞ്ഞു. പിന്നീട് പൊലീസ് തുടർച്ചയായി വെടിയുതിർത്തു. നിരവധി തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിനറെ ആദരസൂചകമായി 1894 ൽ അന്നത്തെ പ്രസിഡന്റ് ക്‌ളീവ്‌ലൻഡ് മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.


എന്നാൽ പിന്നീട് അമേരിക്കൻ ഐക്യനാടുകളിലെ തൊഴിലാളി ദിനാചരണം സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റി. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ് ജോലിസമയം 8 മണിക്കൂർ ആക്കിയതിന്റെ വാർഷികമായി മെയ് 1 സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ മെയ് ദിനാചരണം തുടങ്ങിയത് 1923 ൽ മദ്രാസിലാണ്. എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ , ഈ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വി പി സിംഗിനോട് ആവശ്യപ്പെട്ടു. തുടർന്ന് മെയ് 1 പൊതു അവധിയായി പ്രഖ്യാപിച്ചു.


ഒട്ടുമിക്ക ലോകരാജ്യങ്ങളും മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുന്നു. അമേരിക്കയിൽ മാത്രമല്ല, കാനഡയിലും സെപ്തംബറിലെ ആദ്യ തിങ്കളാഴ്ച തൊഴിലാളി ദിനമായി ആചരിക്കുന്നു. ഓസ്‌ട്രേലിയയിലും നൂസീലന്റിലും മറ്റ് ദിവസങ്ങളിലാണ് തൊഴിലാളി ദിനാചരണം.ഏതൊരു രാജ്യത്തിന്റേയും നിർണായക സാമൂഹ്യ ശക്തി ആണ് തൊഴിലാളി വർഗം. എന്നാൽ അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിനരെ നില എല്ലായിടത്തും ഇന്നും പരിതാപകരമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ അടിയറ വയ്ക്കാതെ നമുക്ക് ജാഗരൂകരാകാം.