മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ പരിധിയിൽ തന്നെ: ഹൈക്കോടതി
മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ പരിധിയിൽ തന്നെ: ഹൈക്കോടതി
കൊച്ചി∙ മുസ്‍ലിം വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്‍ക്കും. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
ബംഗാള്‍ സ്വദേശിയായ 31കാരന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പോക്സോ നിയമവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തിൽ വ്യക്തത വരുത്തിയത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹം കഴിച്ചതിനാല്‍ ജാമ്യത്തിന് അര്‍ഹനാണെന്നായിരുന്നു പ്രതിയുടെ വാദം. ഈ വാദം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിര്‍ണായക ഉത്തരവ്.
മുസ്‌ലിം വ്യക്തി നിയമപ്രകാരം വിവാഹം കഴിച്ചാലും വധുവിനോ വരനോ പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പോക്സോ കേസ് നിലനില്‍ക്കും. ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുസ്‌ലിം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായാല്‍ വിവാഹം ചെയ്യാമെന്നായിരുന്നു പ്രതിയുടെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു, തടങ്കലിൽ പാർപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവല്ല പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്