26 April 2024 Friday

വിശദീകരണം തൃപ്തികരമല്ല;എൽദോസിനെ സസ്പെൻഡ് ചെയ്ത് കെപിസിസി

ckmnews

വിശദീകരണം തൃപ്തികരമല്ല;എൽദോസിനെ സസ്പെൻഡ് ചെയ്ത് കെപിസിസി


തിരുവനന്തപുരം∙പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്പെൻഡ് ചെയ്തു. കെപിസിസി അംഗമായ എൽദോസിനെ ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും കെപിസിസി വിലയിരുത്തി. കെപിസിസി, ഡിസിസി പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ആറുമാസത്തെ നിരീക്ഷണകാലയളവിനു ശേഷമാകും തുടർനടപടി.


പീഡനക്കേസിൽ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിക്കു കോടതി ജാമ്യം നൽകിയാലും പാർട്ടി നടപടി സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരത്തെ വ്യക്തമാക്കി.  



കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.


അതിനിടെ, എല്‍ദോസ് കുന്നപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എംഎൽഎ മുൻകൂർ ജാമ്യം ലഭിച്ചതിനുപിന്നാലെ കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. 11 ഉപാധികളോടെയാണു സെഷൻസ് കോടതി ജാമ്യം നൽകിയത്.